മധ്യപ്രദേശിലെ ജബൽപൂരിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളി വൈദികരെ മർദിച്ച് വിശ്വഹിന്ദു പരിഷത്ത്. മലയാളി വൈദികർക്ക് ജബൽപൂരിൽ മർദനമേറ്റ സംഭവം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. വൈദികർക്കെതിരെ നടന്നത് ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരമായ ആക്രമണമാണെന്നും വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. തീവ്ര ഹിന്ദുത്വവാദികളാലാണ് ആക്രമിക്കപ്പെട്ടത്. ഹിന്ദുത്വവാദികളുടെ അസഹിഷ്ണുത വെളിപ്പെട്ടു.നിയമപാലനത്തിലും മത സ്വാതന്ത്ര്യത്തിലും ആശങ്ക ഉയർത്തുന്ന സംഭവമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
ജബൽപൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ മുന്നിലിട്ടാണ് സ്ത്രീകൾ അടക്കമുള്ള സംഘം വൈദികരെ മർദിച്ചത്. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ക്രൂരമായി മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും മർദനമേറ്റ വൈദികൻ ഫാ. ഡേവിസ് ജോർജ് പറഞ്ഞു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റിൽനിന്ന് ഇറങ്ങിപ്പോയി.
ചൊവ്വാഴ്ച ജബൽപൂരിൽ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണ്ട്ലയിൽനിന്നും വിവിധ പള്ളികളിലേക്ക് ബസിൽ പോവുകയായിരുന്ന ക്രൈസ്തവ വിശ്വാസി സംഘത്തെയാണ് വിഎച്ച്പി പ്രവർത്തകർ തടഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവരെ സഹായിക്കുന്നതിനായി സ്റ്റേഷനിലേക്ക് ചെന്ന മലയാളി വൈദികരായ ഫാ ഡേവിസ് ജോർജിനെയും ഫാ ജോർജിനെയുമാണ് സ്ത്രീകളടങ്ങുന്ന സംഘം പോലീസുകാർക്ക് മുന്നിലിട്ട് മർദിച്ചത്. തുടർന്ന് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ച വിശ്വാസികളോട് ശക്തമായ നടപടിയെടുക്കുമെന്ന് ജബൽപൂർ പോലീസ് പറഞ്ഞെങ്കിലും ഇതുവരെ കേസെടുത്തതായി അറിയിച്ചിട്ടില്ല. പോലീസ് സ്റ്റേഷനിൽ വിഎച്ച്പി സംഘത്തിന്റെ നേതൃത്വത്തിൽ ഗുണ്ടായിസമാണ് നടന്നതെന്ന് മർദനമേറ്റ മലയാളി വൈദികൻ പറഞ്ഞു.
إرسال تعليق