ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിച്ച മുന്നൂറോളം പേർക്ക് നോട്ടീസ്. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി പ്രതിഷേധത്തേക്കുറിച്ച് വിശദീകരിക്കണമെന്നും രണ്ടു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ഒരു വർഷം ഇവർ സംഘർഷങ്ങളിലൊന്നും ഏർപ്പെടില്ലെന്ന ഉറപ്പുനൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി മജിസ്ട്രേറ്റ് വികാസ് കശ്യപാണ് നോട്ടീസ് നൽകിയത്. ഈദ് ദിവസവും വെള്ളിയാഴ്ചയും മുസ്‌ലിം പള്ളിയിൽ നടന്ന പ്രാർഥനാ സമയത്ത് കയ്യിൽ കറുത്ത ബാൻഡ് ധരിച്ച് പ്രതിഷേധിച്ച മുന്നൂറോളം പേർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവരോട് ഏപ്രിൽ 16ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സാധാരണ നൽകുന്ന നോട്ടീസ് ആണിതെന്നും വിശദീകരണം തൃപ്തികരമാണെങ്കിൽ ഒരു നടപടിയും എടുക്കില്ലെന്നുമാണ് പൊലീസും മജിസ്ട്രേറ്റും നൽകുന്ന വിശദീകരണം. 2019ൽ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കാണ് ഇപ്പോൾ പൊലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം, മുസ്‌ലിം സഭ എടുത്ത തീരുമാന പ്രകാരം കയ്യിൽ കറുത്ത ബാൻഡ് ധരിക്കുക മാത്രമാണ് ചെയ്തത് എന്നാണ് നോട്ടീസ് ലഭിച്ചവരുടെ വിശദീകരണം.
إرسال تعليق