മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ബജ്റംഗ്ദൾ സംഘടനകൾ രംഗത്ത്. ശവകുടീരം പൊളിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കർസേവ നടത്തുമെന്നാണ് പ്രഖ്യാപനം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഇന്ന് സർക്കാരിന് നിവേദനം നൽകും.
ബിജെപി- ശിവസേനാ (ഷിൻഡെ) നേതാക്കളുടെ ആവശ്യം ഏറ്റെടുത്താണ് സംഘടനകളുടെ നീക്കം. മുഴുവൻ ജില്ലാ കലക്ടറേറ്റുകൾക്കു മുൻപിലും പ്രതിഷേധ സംഗമം നടത്താൻ ഇരു സംഘടനകളും അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച ബിജെപി മന്ത്രി നിതേഷ് റാണെ, മുൻ എംപി നവനീത് റാണ എന്നിവർ രംഗത്തെത്തിയിരുന്നു. ആവശ്യത്തെ പിന്തുണച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, നിയമപരമായ വഴികളിലൂടെ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.
ഛത്രപതി സംഭാജി നഗറിലെ (ഔറംഗാബാദ്) കുൽദാബാദിൽ സ്ഥിതി ചെയ്യുന്ന സ്മാരകം നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സംരക്ഷണത്തിലാണ്. ശവകുടീരം പൊളിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹൈന്ദവ സംഘടനകൾ രംഗത്തുവന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി.
ഒരു യൂണിറ്റ് എസ്ആർപിഎഫ്, രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, 15 പൊലീസുകാർ എന്നിവരെ പ്രദേശത്ത് വിന്യസിച്ചു. സന്ദർശക പരിശോധന ശക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി സമസ്ത ഹിന്ദുത്വ അഘാഡി നേതാവ് മിലിന്ദ് ഏക്ബോടെയ്ക്ക് സംഭാജിനഗർ ജില്ലയിലേക്ക് അടുത്ത മാസം 5 വരെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
إرسال تعليق