Join News @ Iritty Whats App Group

ഷിബിലയുടെ ശരീരത്ത് 11 മുറിവുകള്‍ ; യാസിര്‍ കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്നു

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഇന്നലെയുണ്ടായ കൂട്ട ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തി ഷിബിലയുടെ ശരീരത്തില്‍ ആകെ 11 മുറിവുകള്‍. കഴുത്തിലുള്ള രണ്ടു മുറിവുകള്‍ ആഴത്തിലുള്ളവയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകിട്ടാണ് ഷിബിലയെയും മാതാപിതാക്കളെയും ഭര്‍ത്താവ് യാസിര്‍ ആക്രമിച്ചതും ഷിബില ആക്രമണത്തില്‍ കൊല്ലപ്പെട്ടതും.



നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുത്തേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. തടയാന്‍ എത്തിയവര്‍ക്ക് നേരെയും യാസിര്‍ കത്തിവീശിയെന്നുമാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരണം. ഇന്നലെ ഉച്ചക്ക് ഷിബിലയുടെ വീട്ടില്‍ എത്തിയിരുന്ന യാസിര്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് കൈമാറിയിരുന്നു.

വൈകിട്ട് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും യാസിര്‍ ഷിബിലയോട് പറഞ്ഞു. തുടര്‍ന്ന് വൈകിട്ട് വീണ്ടും വീട്ടിലെത്തിയാണ് ഷിബിലയെ കൊലപ്പെടുത്തിയത്. ബാഗില്‍ കത്തിയുമായി എത്തിയ ഇയാള്‍ ഷിബിലയെ പല തവണ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുമ്പോഴാണ് പിതാവ് അബ്ദു റഹ്മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. യാസറുമായി നിയമപരമായി പിരിയാന്‍ ഷിബില തയ്യാറെടുക്കുമ്പോഴായിരുന്നു കൊലപാതകം. കൊല്ലുമെന്ന് യാസിര്‍ ഷിബിലയെ നിരന്തരം ഭീഷണിപ്പെടുത്തിരുന്നു.



കൊലയ്ക്ക് ശേഷം കാറുമായി കടന്ന പ്രതി എസ്റ്റേറ്റ് മുക്കിലുള്ള പെട്രോള്‍ പമ്പില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് 1000 രൂപയ്ക്ക് പെട്രോള്‍ അടിച്ചു പണം നല്‍കാതെ കടന്നുകളഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി അറിയിപ്പ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റി പരിസരത്തുനിന്നാണ് പ്രതിയെ പോലീസ് പിന്നീട് പിടികൂടിയത്. വീട്ടുകാര്‍ പ്രണയം എതിര്‍ത്തിരുന്നതിനാല്‍ യാസിറും ഷിബിലയും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യാസര്‍ ഷിബിലയെ നിരന്തരം ആക്രമിച്ചു.



വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരി മകളുമായി സ്വന്തം വീട്ടിലായിരുന്നു ഷിബില്. കഴിഞ്ഞ മാസം 28ന് യാസറില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബില താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഉമ്മയെ വെട്ടിക്കൊന്ന ആഷിഖ്, യാസറിന്റെ സുഹൃത്താണെന്ന് അറിഞ്ഞത് ഷിബില ചോദ്യം ചെയ്തു. യാസര്‍ ആഷിഖിന്റെ സുഹൃത്താണെന്ന് അറിഞ്ഞതോടെയാണ് ഷിബില താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. ആക്രമണസമയത്ത് യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഷിബിലയെ കൊല്ലുമെന്ന് യാസര്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Post a Comment

أحدث أقدم