Join News @ Iritty Whats App Group

ഇസ്രായേലിനെതിരേ മദ്ധ്യേഷ്യയില്‍ ലെബനന്‍, ഇറാന്‍, യെമന്‍ ; മൂന്നാം ലോക മഹായുദ്ധത്തിന്റെ മുന്നറിയിപ്പ് നല്‍കി വിദഗ്ദ്ധര്‍

ഗാസയില്‍ ഒരു വര്‍ഷമായി നടത്തുന്ന ആക്രമണത്തിന് ഇസ്രായേല്‍ ഇതുവരെ അറുതിവരുത്തിയിട്ടില്ല എന്നിരിക്കെ ലെബനനിലെ പേജര്‍ സ്‌ഫോടനം മദ്ധ്യേഷ്യയെ മറ്റൊരു യുദ്ധത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ഇസ്രായേല്‍-ഗാസ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ തന്നെ ലെബനന്‍, ഇറാന്‍, യെമന്‍ ഉള്‍പ്പെടുന്ന മേഖലയിലേക്കും യുദ്ധം വ്യാപിക്കാനുള്ള സാധ്യതയിലേക്കാണ് പുതിയ സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാസ യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേലുമായി ദിവസവും വെടിവയ്പ്പ് നടത്തുന്ന ഹിസ്ബുള്ള ഭീകര സംഘത്തിന്റെ ശക്തികേന്ദ്രമാണ് ലെബനന്റെ തെക്കന്‍ ഭാഗം.

തെക്കന്‍ ലെബനനും വടക്കന്‍ ഇസ്രായേലും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണ്. വ്യാഴാഴ്ച ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ 100 റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്തു, സൈന്യം ഹിസ്ബുള്ളയുടെ സൈറ്റുകള്‍ ലക്ഷ്യമാക്കി. അതിര്‍ത്തിക്ക് സമീപം അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലെബനനിലെ പേജര്‍, വോക്കി-ടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ തങ്ങള്‍ യുദ്ധത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കത്തിലാണെന്നും അതുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്നുമാണ് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞത്.

30-ലധികം പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഹിസ്ബുള്ള അംഗങ്ങളുടെ പേജറുകളും വോക്കി-ടോക്കികളും ഒന്നിലധികം തവണ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ ഇതിനകം തന്നെ തങ്ങളുടെ സൈന്യത്തെയും വിഭവങ്ങളെയും ലെബനന്‍ അതിര്‍ത്തിയിലേക്ക് തിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. ഇസ്രായേലിന്റെ അത്യാധുനിക ചാര ഏജന്‍സിയായ മൊസാദ് നടത്തിയ വിതരണ ശൃംഖല ആക്രമണമാണെന്ന് വിശ്വസിക്കപ്പെടുന്ന സ്‌ഫോടനം, ആഴ്ചകള്‍ നീണ്ട അസ്വസ്ഥമായ ശാന്തതയ്ക്ക് ശേഷം ലെബനനുമായുള്ള ഇസ്രായേലിന്റെ പിരിമുറുക്കം കൂട്ടിയിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.

ആക്രമണങ്ങളെ തങ്ങളുടെ പരമാധികാരത്തിന് മുകളിലേക്കുള്ള കടന്നുകയറ്റമായിട്ടാണ് ലെബനന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിസ്ബുള്ള ഗ്രൂപ്പും കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേല്‍ പീരങ്കികളുടെ സ്ഥാനങ്ങളില്‍ ഇതിനകം റോക്കറ്റ് ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രായേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ 12 കുട്ടികള്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് കരുതുന്നത്. ഇതിനിടയിലാണ് ഇസ്രായേല്‍ ഇറാനുമായും തുറന്ന സംഘട്ടനത്തിന്റെ പാതയില്‍ എത്തിയിരിക്കുന്നത്. ഏപ്രിലില്‍ ആദ്യമായി ഇസ്രായേലിനെ നേരിട്ട് ആക്രമിച്ച ഇറാന്‍, ലെബനനിലെ പേജര്‍ സ്ഫോടനത്തില്‍ തങ്ങളുടെ പ്രതിനിധിക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു.

ജൂലൈയില്‍ ഇസ്രായേല്‍ ടെഹ്റാനില്‍ വെച്ച് ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവനെന്ന് ആരോപിച്ച് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാന്റെ രോഷം ആളിക്കത്തിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ സൈനിക ശക്തിയെക്കുറിച്ച് നന്നായി അറിയാവുന്ന ഇറാന്‍ ഏപ്രിലില്‍, സിറിയയിലെ ഇറാന്‍ എംബസി വളപ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ മറുപടിയായി 170 സ്ഫോടകവസ്തുക്കള്‍ നിറഞ്ഞ ഡ്രോണുകളും 30 ക്രൂയിസ് മിസൈലുകളും 120 ലധികം ബാലിസ്റ്റിക് മിസൈലുകളും ഇസ്രായേലിന് നേരെ വിക്ഷേപിച്ചു.

ഇറാന്റെ പ്രോക്സി സേനയിലെ രണ്ട് ഉന്നത നേതാക്കളുടെ തുടര്‍ച്ചയായുള്ള കൊലപാതകങ്ങള്‍, ലെബനനിലെ അട്ടിമറി ആക്രമണങ്ങള്‍, ഇസ്രായേലിന് നേരെ യെമനിലെ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ എന്നിവ വിശാലമായ മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ ഉത്തേജകമായി മാറിയിട്ടുണ്ട്് ഇത് നിരവധി വിദഗ്ധര്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group