Join News @ Iritty Whats App Group

വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരാഗ്യം ;പ്രണയിച്ച സമയത്ത് ഒപ്പമുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു കൊടുത്തു, വെര്‍ച്വല്‍ ഫോണ്‍ ഉപയോഗിച്ച് ഭീഷണി, തന്ത്രപരമായി പോലീസ് കുടുക്കി


കടുത്തുരുത്തി: പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ കൂട്ടു പിടിച്ചതു സാങ്കേതിക വിദ്യയെ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു നല്‍കി ഭീഷണി, വെര്‍ച്വല്‍ ഫോണ്‍ ഉപയോഗിച്ചു ഭീഷണി തുടര്‍ന്ന പ്രതിയെ കുടുക്കിയതു കടുത്തുരുത്തി പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലുടെ.



പ്രണയിച്ച സമയത്ത് ഒപ്പമുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പെണ്‍കുട്ടിയുടെ പിതാവിന് അയച്ചു നല്‍കിയാണ് യുവാവു ഭിഷണിപ്പെടുത്തിയിരുന്നത്.ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ വെര്‍ച്വല്‍ ഫോണ്‍ ഉപയോഗിച്ചു പെണ്‍കുട്ടിയുടെ പിതാവിന് ചിത്രങ്ങളും വീഡിയോയും അയച്ചു നല്‍കിയ പ്രതിയെയാണു കടുത്തുരുത്തി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ ഭാഗത്ത് പോള്‍ വില്ലയില്‍ ജോബിന്‍ ജോസഫ് മാത്യു (19)വിനെയാണ് പോലീസ് സംഘം അറസ്റ്റു ചെയ്തത്.



മാസങ്ങള്‍ക്കു മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. ദിവസങ്ങള്‍ക്കു മുന്‍പു കടുത്തുരുത്തി സ്വദേശിയായ പതിനെട്ടുകാരിയുടെ പിതാവിന്റെ ഫോണിലേക്കു പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോയും എത്തുകയായിരുന്നു. ഒറ്റ തവണ മാത്രം കാണാന്‍ സാധിക്കുന്ന രീതിയില്‍ പല ദിവസങ്ങളിലും രാത്രി കാലത്താണു ചിത്രങ്ങള്‍ എത്തിയിരുന്നത്.



പല നമ്പരുകളില്‍ നിന്നും ചിത്രങ്ങള്‍ ലഭിച്ചതോടെ കുടുംബം ആകെ അസ്വസ്ഥരായി. ചിത്രങ്ങള്‍ വാട്‌സ്അപ്പില്‍ ലഭിച്ച ശേഷം കാണാന്‍ പിതാവ് വൈകിയാല്‍ വിദേശ നമ്പരുകളില്‍ നിന്നടക്കം ഫോണ്‍ ചെയ്ത് വീഡിയോയും, ചിത്രങ്ങളും കാണാന്‍ നിര്‍ദേശിക്കുന്നതും പതിവായിരുന്നു.ഇത്തരത്തില്‍ വലിയ തോതില്‍ ശല്യം അതിരൂക്ഷമായതോടെയാണു വീട്ടുകാര്‍ കടുത്തുരുത്തി പൊലീസിനെ സമീപിച്ചു പരാതി നല്‍കുന്നത്. തുടര്‍ന്നു, പൊലീസ് സംശയമുള്ളവരെ ഓരോരുത്തരെയായി നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചു.



ഇതിനിടെയാണ് പ്രതിയെപ്പറ്റി സൂചന ലഭിക്കുന്നത്. കടുത്തുരുത്തി സ്വദേശിയായ 18 കാരിയെ ജോബിന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നു പോലീസ് മനസിലാക്കി. തുടര്‍ന്ന് ഇരുവരും സൗഹൃദത്തില്‍ ആകുകയും ചെയ്തു. ഇതിനിടെ വിദേശത്തേയ്ക്കു പഠനത്തിനായി പെണ്‍കുട്ടി പോയതിനു ശേഷമാണ് ഇത്തരത്തില്‍ പിതാവിന്റെ ഫോണിലേയ്ക്കു നിരന്തരം വീഡിയോയും, ചിത്രങ്ങളും എത്തിയിരുന്നതെന്നും പൊലീസ് മനസിലാക്കി. തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പൊലീസിനു സൂചന ലഭിച്ചത്. തുടര്‍ന്ന്, ഇയാളുടെ മൊബൈല്‍ ഫോണും സ്മാര്‍ട്ട് വാച്ചും പിടിച്ചെടുത്തു പരിശോധന നടത്തിയപ്പോഴാണ് സന്ദേശം അയക്കുന്ന രീതി അടക്കം കണ്ടെത്തിയത്.



ജോബിന്റെ ഭീഷണി ഇങ്ങനെ: താനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു വിദേശത്തേയ്ക്ക് അയച്ചതാണ് എന്നു വിശ്വസിച്ച ജോബിന്‍, ഇതിനു പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സോഫ്റ്റ് വെയര്‍ ടെക്‌നീഷ്യനായ ജോബിന്‍, തന്റെ പ്രതികാരം തീര്‍ക്കുന്നതിനായി യുട്യൂബിലൂടെ നോക്കി ഹാക്കിംങ് പഠിച്ചു.



തുടര്‍ന്ന്, സ്വന്തം ഫോണില്‍ വെര്‍ച്വല്‍ ഫോണ്‍ സൃഷ്ടിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഓരോ നമ്പരുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും സ്വന്തമാക്കിയ ശേഷം ഇതില്‍ വാട്‌സ്അപ്പ് അക്കൗണ്ട് സൃഷ്ടിച്ചു പെണ്‍കുട്ടിയുടെ പിതാവിനു വീഡിയോയും, ചിത്രങ്ങളും അയച്ചു നല്‍കി.



ഇത്തരത്തില്‍ വീഡിയോയും ചിത്രങ്ങളും പെണ്‍കുട്ടിയുടെ പിതാവ് കാണാത്ത സാഹചര്യമുണ്ടായാല്‍ പ്രതി ഉടന്‍ തന്നെ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഇവ കാണാന്‍ നിര്‍ബന്ധിക്കും. പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്തതോടെയാണ് ഇതു സംബന്ധിച്ചുള്ള തെളിവുകള്‍ പൊലീസിനു ലഭിച്ചത്. വിശദമായ പരിശോധനയ്ക്കായി പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കടുത്തുരുത്തി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ് റെനീഷ് , സീനിയര്‍ സി.പി .ഒ പി.യു മനോജ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ജോര്‍ജ്, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Post a Comment

أحدث أقدم
Join Our Whats App Group