Join News @ Iritty Whats App Group

ചെന്നെയില്‍ നിന്നും എൻ.ഡി.ആർ.എഫിന്റെ മുപ്പതംഗ സംഘം സ്ഥലത്തെത്തി;പടിയൂരിൽ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനികള്‍ക്കായി തിരച്ചിൽ ഇന്നും തുടരും

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർത്ഥിനികള്‍ക്കായി ബുധനാഴ്ചയും തിരച്ചില്‍ തുടർന്നെങ്കിലും കണ്ടെത്താനായില്ല.

ചെന്നെയില്‍ നിന്നും എൻ.ഡി.ആർ.എഫിന്റെ മുപ്പതംഗ സംഘം  സ്ഥലത്തെത്തി.  ഇവർ വ്യാഴാഴ്ച പുലർച്ച 6 മണിയോടെ തിരച്ചിലിനിറങ്ങും.

ഇരിക്കൂർ സിക്ബാ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനികളായ എടയന്നൂർ ഹഫ്സത്ത് മൻസിലില്‍ ഷഹർബാന, ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ സൂര്യ  എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ഒഴുക്കില്‍പ്പെട്ടത്.

അഗ്നിരക്ഷാസേനയുടെ ക്യൂബ ഡൈവേഴ്സ് സംഘം ഇന്ന് രാത്രി ഏഴര വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെ 7 മണിയോടെ തലശ്ശേരി, മട്ടന്നൂർ, കൂത്തുപറബ് സ്റ്റേഷൻ ഓഫീസർമാരായ വാസത്ത്,കെ. രാജീവൻ,ഷാനിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇരട്ടി, പേരാവൂർ, തലശ്ശേരി, കൂത്തുപറമ്ബ്, കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ എന്നീ അഗ്നിരക്ഷാ നിലയങ്ങളിലെ ക്യൂബാ സംഘം വിവിധ മേഖലകളായി തിരിഞ്ഞ് പഴശ്ശി അണക്കെട്ട് വരെയുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ഒഴുക്കില്‍ പെട്ടവർ അണക്കെട്ട് കടന്ന് വളപട്ടണം പുഴയിലേക്ക് പ്രവേശിച്ചിരിക്കാമെന്ന ധാരണയില്‍ പുഴയുടെ ഭാഗമായ നായിക്കാലി ഭാഗത്തും പരിശോധന നടത്തി. ആവശ്യമെങ്കില്‍ എൻ.ഡി.ആർ.എഫിനൊപ്പം നാവികസേനയുടെയും സഹായം തേടുമെന്ന് സ്ഥലത്തെത്തിയ എ.ഡി.എം നവീൻ ബാബു പറഞ്ഞു.

അപകടസ്ഥലത്തേക്ക് അണമുറിയാ ജനപ്രവാഹം
കാണാതായ വിദ്യർത്ഥിനികളുടെ നാടുകളില്‍ നിന്നും അപകടമേഖലയിലേക്ക് ബുധനാഴ്ച്ച രാവിലെ മുതല്‍ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ജനപ്രതിനിധികളുടെയും വലിയ നിരതന്നെ സംഭവസ്ഥലത്ത് എത്തി. കെ.സുധാകരൻ എം പി, സണ്ണിജോസഫ് എം.എല്‍.എ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി, ഇരിട്ടി നഗരസഭാ ചെയർ പേഴ്സണ്‍ കെ.ശ്രീലത, വൈസ്.ചെയർമാൻ പി.പി.ഉസ്മാൻ, സി.പി.എം ജില്ലാ സെക്രട്ടരി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, മുൻ ആന്തൂർ സഗരസഭാ ചെയർപേഴ്സണ്‍ പി.കെ.ശ്യാമള, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി തുടങ്ങിയവരെല്ലാം സ്ഥലത്തെത്തിയിരുന്നു. എ.ഡി.എമ്മിനെ കൂടാതെ ഇരിട്ടി താഹസില്‍ദാർ വി.എസ്. ലാലി മോള്‍, ഡെപ്യൂട്ടി തഹസില്‍ദാർമാരായ സിജോയി.കെ.പോള്‍, എൻ.കെ. മനോജ്, പടിയൂർ , പായം , വില്ലേജ് ഓഫീസർമാർ, ഇരിക്കൂർ, ഇരിട്ടി പൊലീസ് സ്‌റ്റേഷൻ ഓഫീസർമാർ എന്നിവരും രക്ഷാ പ്രവർത്തനത്തിന്റെ ഏകോപനത്തിനായി എത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group