കനത്ത മഴയെ തുടർന്ന് പുഴയില്‍ ജലനിരപ്പ് ഉയർന്നതോടെയാണു പ്രവൃത്തി നിർത്തേണ്ടി വന്നത്. ആറുവർഷം മുമ്ബാണ് മട്ടന്നൂർ-മണ്ണൂർ-ഇരിക്കൂർ റോഡില്‍ നായിക്കാലി ഭാഗത്ത് റോഡ് പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. നവീകരണ പ്രവൃത്തി തുടങ്ങി മാസങ്ങളായെങ്കിലും എങ്ങുമെത്തിയില്ല. പുഴയോരത്ത് ഒരു ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുന്ന പ്രവൃത്തിയാണു തുടങ്ങിയിരുന്നത്. എന്നാല്‍, മറുഭാഗത്ത് പ്രവൃത്തി തുടരാൻ കഴിയാതെ നിർത്തിവച്ചിരിക്കുകയാണ്.
ഇനി വെള്ളമിറങ്ങിയാല്‍ മാത്രമേ പണി തുടങ്ങാനാകൂ. മഴ ശക്തമായാല്‍ പ്രവൃത്തി നടത്താനും പ്രയാസമുണ്ടാകും. നവീകരണത്തിനായി റോഡിന്‍റെ ഒരുഭാഗം ഇടിച്ചു താഴ്ത്തിയിട്ടുണ്ട്. മഴക്കാലത്ത് അവശേഷിക്കുന്ന ഭാഗത്തുകൂടി സാഹസിക യാത്ര നടത്തേണ്ട അവസ്ഥയിലാണു യാത്രക്കാർ. റോഡരികിലുള്ള ഓവുചാല്‍ കല്ലിട്ടു നികത്തിയാണു തത്കാലം യാത്രയ്ക്ക് പാത ഒരുക്കിയത്. കനത്ത മഴയില്‍ കൂടുതല്‍ മണ്ണിടിയുമെന്ന ആശങ്കയുമുണ്ട്. മഴക്കാലത്ത് ഇതുവഴി വലിയ വാഹനങ്ങളുടെ യാത്ര നിരോധിക്കാറുണ്ട്.
ഏറെ പ്രതിഷേധങ്ങള്‍ക്കുശേഷം കഴിഞ്ഞ വർഷം ഏപ്രിലിലാണു റോഡിന്‍റെ നവീകരണ പ്രവൃത്തി തുടങ്ങിയത്. പാലക്കാട് ഐഐടി സംഘം സ്ഥലം പരിശോധിച്ച് തയാറാക്കിയ രൂപരേഖ അനുസരിച്ചാണു പ്രവൃത്തി നടത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ നിർമാണം പൂർത്തിയാക്കുമെന്ന് കെആർഎഫ്ബി അധികൃതർ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, പ്രവൃത്തി പലതവണ മുടങ്ങിയതോടെ ഇത് വെറുംവാക്കായി. പൊതുമരാമത്ത് മന്ത്രി ഉള്‍പ്പടെ നേരത്തെ സ്ഥലം സന്ദർശിച്ചിരുന്നു.
إرسال تعليق