Join News @ Iritty Whats App Group

എരഞ്ഞോളി ബോംബ് സ്ഫോടനം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി, കുടിൽവ്യവസായം പോലെ ബോംബുണ്ടാക്കുന്നുവെന്ന് സതീശന്‍


തിരുവനന്തപുരം: എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ വ്യക്തമാക്കി. 

കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ഊര്‍ജ്ജിതമായ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എരഞ്ഞോളി സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു. നിരപരാധികൾ കണ്ണൂരിൽ ബോംബ് പൊട്ടി മരിക്കുന്നത് ആവർത്തിക്കുകയാണ്. കണ്ണൂരിൽ ബോംബ് നിർമ്മാണം നടക്കുന്നത് സിപിഎം നേതൃത്വത്തിലാണ്.പാർട്ടി ചിഹ്നം പോയാൽ ബോംബ് ചിഹ്നം ആക്കേണ്ട നിലയിലേക്ക് സിപിഎം മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. പി ജയരാജന്‍റെ മകനു ബോംബ് നിർമ്മിക്കുമ്പോൾ പൊട്ടി പരിക്കേറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പഴയ ചരിത്രം പരിശോധിച്ചാൽ എന്തൊക്കെ പറയണമെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഡിസിസി ഓഫീസിൽ പലതരം ബോംബുകൾ പ്രദർശിപ്പിച്ച നില വരെ ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു. സമാധാന അന്തരീക്ഷമാണ് കണ്ണൂരിലുള്ളത്. അങ്ങനെയൊരു സാഹചര്യത്തിൽ ബോംബ് നിർമ്മിക്കേണ്ട സാഹചര്യം ഇല്ല.എരഞ്ഞോളി സ്ഫോടനത്തില്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നു.ക്രിമിനലുകൾ എങ്ങിനെ രക്ത സാക്ഷികൾ ആകും. ലോകത്തു എവിടെയും ഇങ്ങിനെ ഉണ്ടോ. തീവ്രവാദികൾ പോലും ഇങ്ങിനെ ചെയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.സിപിഎം ആയുധം താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group