തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനക്കേസില്‍ യുവതിക്കൊപ്പം നിന്ന നഴ്സ് പി ബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിച്ച് ഉത്തരവിറങ്ങി. മെഡിക്കൽ കോളേജിൽ വിരമിക്കൽ മൂലമുണ്ടായ ഒഴിവിലാണ് പി ബി അനിതയെ നിയമിക്കുന്നതെന്നാണ് ഉത്തരവ്. ഹൈക്കോടതിയുടെ അന്തിമവിധിയ്ക്ക് വിധേയമായാണ് നിയമനം.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പി ബി അനിതയുടെ നിയമന ഉത്തരവിറങ്ങിയത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോടതിയുടെ അന്തിമതീരുമാനം വരുംവരെ കോഴിക്കോട്ടുതന്നെയായിരിക്കും നിയമനം. ഇന്നലെയാണ് അനിതയുടെ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ആരോഗ്യവകുപ്പിലെത്തിയത്. ഇതില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു. സാങ്കേതികമായി ചില കാര്യങ്ങള്‍ ഉള്‍പ്പെടെ കോടതിയെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഡി.എം.എ. റിവ്യു പെറ്റീഷന്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തില്‍ അനിതയ്ക്ക് വീഴ്ച പറ്റിയെന്നും അതിന്റെ പേരിലാണ് സ്ഥലം മാറ്റിയതെന്നുമായിരുന്നു വെള്ളിയാഴ്ച മന്ത്രിയുടെ നിലപാട്. എന്നാല്‍, ഇന്നലെ അതു തിരുത്തിയതു വഴി മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍ അനിതയുടെയും അവരെ പിന്തുണച്ച് അതിജീവിതയുടെയും സമരം ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അനിത പ്രതികരിച്ചു. ഉത്തരവ് കൈയില്‍ കിട്ടിയിട്ടേ താന്‍ സമരം നിര്‍ത്തൂവെന്ന് അവര്‍ പറഞ്ഞു.
إرسال تعليق