Join News @ Iritty Whats App Group

വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ച പാടില്ല; പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


മതനിരപേക്ഷ സമൂഹമായി തുടരുന്നതിന് വര്‍ഗീയതക്കെതിരെ ഒരു വിട്ട് വീഴ്ചയും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനങ്ങളും പിന്‍തുടര്‍ന്ന് വന്ന മതനിരപേക്ഷ മൂല്യങ്ങളെ പുരോഗമന പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തതിന്റെ ഫലമാണ് കേരളം ഇന്നനുഭവിക്കുന്ന മതസൗഹാര്‍ദവും സാമൂഹിക സുരക്ഷിതത്വമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങളില്ല എന്നതു കൊണ്ട് സമൂഹത്തില്‍ വര്‍ഗീയ ശക്തികളില്ല എന്നര്‍ത്ഥമില്ല. അതിനാല്‍ ജാഗ്രത ആവശ്യമാണ്.

കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീര്‍ഥാടകരുടെ യാത്രക്കൂലി കുറക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചതിന്റെ നിലവില്‍ 42000 രൂപ കുറച്ചത്. എന്നാല്‍ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലായതിനാല്‍ നിരക്ക് കുറക്കാന്‍ കേന്ദ്രത്തോട് വീണ്ടും അഭ്യര്‍ത്ഥിക്കും.

പ്ലസ് വണ്‍ സീറ്റുകളില്‍ കുറവുണ്ടാതിരിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ ഓരോ അധ്യയന വര്‍ഷത്തിലും സ്വീകരിച്ചു വരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ കുറവുള്ള കോഴ്സുകള്‍ മറ്റ് വിദ്യാലയങ്ങള്‍ക്ക് മാറ്റി നല്‍കുകയുണ്ടായി. ഇതിന് ശാശ്വത മായ പരിഹാരം വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. തൊഴില്‍ നൈപുണ്യ കോഴ്സുകള്‍ വിവിധ മേഖലകളില്‍ വ്യാപകമാക്കുന്നതിന് അസാപ്പ് അടക്കമുള്ള വിവിധ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഒരു ലക്ഷം ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ പ്രത്യേക തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിന് നോളജ് ഇക്കോണമി മിഷന്‍ നേതൃത്വം നല്‍കും. ജാതിസെന്‍സസ് നടത്തണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

ഇത് കേന്ദ്രസര്‍ക്കാര്‍ അധീനതയിലുള്ള വിഷയമായതിനാല്‍ ആ തീരുമാനമായിരിക്കും അന്തിമം. അറബിക് ഭാഷാ, ചരിത്രം, മാപ്പിള കലകള്‍, പഠനം എന്നിവയെ പരിപോഷിക്കുന്നതിനാവശ്യമായ നടപടികള്‍ തുടരും. മൊയിന്‍കുട്ടി വൈദ്യര്‍ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വജ്ര ജൂബിലി കലാകാരന്മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ മാപ്പിള കലകളുടെ പരിശീലനം സാംസ്‌കാരിക വകുപ്പ് നടത്തി വരികയാണ്.

വഖഫ്ഭൂമിയുടെ അളന്ന് തിട്ടപ്പെടുത്തുന്നതിന് സര്‍വ്വേ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചാല്‍ സര്‍വ്വേ നടത്തി ഭൂമി തിട്ടപ്പെടുത്തുന്നതിനാവശ്യമായ നടപടി റവന്യൂ വകുപ്പ് സ്വീകരിക്കും. ഇതിനായി പ്രത്യേക ഓഫീസ് ആരംഭിക്കാന്‍ റവന്യൂ, വഖഫ് മന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആകെയുള്ള 8 കോടിയില്‍ 2.28 കോടി രൂപ നിലവില്‍ വിതരണം പൂര്‍ത്തിയാക്കി. ബാക്കി തുക ഈ ആഴ്ച മുതല്‍ വിതരണം ചെയ്യും. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടാകില്ല. മയക്കുമരുന്നടക്കമുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരെ ഒന്നായി പൊരുതാന്‍ നമുക്ക് കഴിയണം. റാഗിങ്ങടക്കമുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും പ്രതിനിധികള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group