ഇരിട്ടി: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇവയെതുരത്താൻ മറുനാട്ടിൽ നിന്ന് പ്രത്യേക ഉപകരണവുമായി ഇരിട്ടി നഗരത്തിലെത്തിയവർക്ക് തെരുവിൽ പൊടിപൊടിച്ച കച്ചവടം. മണിക്കൂറുകൾക്കുള്ളിൽ ചൂടപ്പം പോലെയാണ് ഇവ വിറ്റ് പോയത്.
പി വി സി പൈപ്പും ലൈറ്ററും, കൊണ്ട് നിർമ്മിച്ച ഉപകരണത്തിൽ കാർബൈഡ് കഷ്ണം ഇട്ട് ഒരു സ്പൂൺ വെള്ളം ഒഴിച്ചാൽ ഉപകരണം പ്രവർത്തിക്കാൻ റെഡിയാവും. പി വി സി പൈപ്പിന്റെ അടിഭാഗത്ത് ഘടിപ്പിച്ച ലൈറ്റർ അമർത്തുന്നതോടെ വൻ സ്ഫോടന ശബദം രൂപപ്പെടുന്നു. കുരങ്ങുകൾ, പന്നികൾ, ആനകൾ, മലാൻ എന്നിവയെ ഇതുകൊണ്ട് ഓടിക്കാനാവും.
ഇവിടുത്തെ വിപണിയിൽ ഈ ഉപകരണം ഉണ്ടെങ്കിലും അതിനു അഞ്ഞൂറ് രൂപ വിലകൊടുക്കണം. പലർക്കും ഇങ്ങിനെ ഒരു ഉപകരണമുണ്ടെന്ന് അറിയുകയുമില്ല. എന്നാൽ കർണ്ണാടകത്തിലെ കുശാൽ നഗറിൽ നിന്നും എത്തിച്ച ഈ ഉപകരണത്തിന് 200 രൂപ മാത്രമാണ് വില. പലർക്കും അപരിചിതമായിരുന്ന ഈ ഉപകരണം തെരുവിൽ വിൽപ്പന നടത്തിയപ്പോഴാണ് പലരും ഇത് കാണുന്നതും അറിയുന്നതും. തെരുവിൽ കച്ചവടം തുടങ്ങിയതോടെ ഇവർ പുറപ്പെടുവിച്ച ബോംബ് പൊട്ടുന്നതുപോലെയുള്ള ശബ്ദം കേട്ടതോടെയാണ് ജനങ്ങൾ അടുത്തു കൂടിയത്. പലരും ഉപകരണം പ്രവർത്തിപ്പിച്ചു നോക്കി . പിന്നെ ചൂടപ്പം പോലെ ഇവ വിറ്റു പോവുകയായിരുന്നു. വലിയ ശബ്ദത്തിൽ പൊട്ടുന്നത് കൊണ്ടുതന്നെ ഏറെ ചിലവൊന്നുമില്ലാത്ത ഈ ഉപകരണം ചില യുവാക്കളും മറ്റും വിഷുവിന് പടക്കമായി ഉപയോഗിക്കുവാനായും വാങ്ങിക്കൊണ്ടുപോയി.
إرسال تعليق