ഇരിട്ടി: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡുവശം കീറി പൈപ്പുകള്‍ സ്ഥാപിച്ച കുഴി മൂടാത്തതിനാല്‍ കൂരന്‍മുക്ക് -വട്ടക്കയം റോഡില്‍ അപകടം പതിയിരിക്കുന്നു.
ഒരു മാസമായി നടന്നുവരുന്ന പ്രവൃത്തി തീരാത്തതിനാല്‍ റോഡരികിലെ വീടും കടകളും പൊടിപടലങ്ങളില്‍ മുങ്ങിയ അവസ്ഥയാണ്. പൊടിയുടെ ശല്യംമൂലം പ്രദേശത്തുകാര്‍ ദുരിതമനുഭവിക്കുകയാണ്. പൈപ്പിട്ടു മൂടിയ കുഴികള്‍ വീണ്ടും മാന്തിയതിനെ തുടര്‍ന്നു റോഡരികില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വാഹന യാത്രക്കാർ ശ്രദ്ധിച്ച് പോയില്ലെങ്കില്‍ അപകടം ഉറപ്പാണ്.
രാത്രി കാലങ്ങളില്‍ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് റോഡിലൂടെയുള്ള യാത്ര സൗകര്യപ്രദമാക്കുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും പൊടിശല്യം കുറക്കുന്നതിന് വെള്ളം തളിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
إرسال تعليق