പരിയാരം: കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ് കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവർത്തകൻ സുരേഷിനെ(48) വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
തിങ്കളാഴ്ച്ച മാറ്റാൻ തീരുമാനിച്ചതായിരുന്നുവെങ്കിലും ഗവർണറുടെ സന്ദർശനം പ്രമാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ് കാരണമാണ് നടപടി ഇന്നലേക്ക് മാറ്റിയത്.
വെള്ളിയാഴ്ച്ച രാത്രി കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച സുരേഷിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. കാട്ടാന ചവിട്ടി പരിക്കേല്‍പ്പിച്ച സുരേഷിനെ കാഞ്ഞിരകൊല്ലി ചിറ്റാരികോളനിയില്‍ ഉപേക്ഷിച്ച് സഹപ്രവർത്തകർ കടന്നു കളയുകയായിരുന്നു. അതെ സമയം പഴുപ്പ് ബാധിച്ച കാലില്‍ ഇതേവരെ ഓപ്പറേഷൻ നടത്തിയിട്ടില്ല. ചെറിയതോതില്‍ ആന്തരിക രക്തശ്രാവവും ഉണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതർ പറഞ്ഞു. ആറാം നിലയിലെ സർജറി ഐ.സി യുവിലാണ് സുരേഷിനെ പ്രവേശിപ്പിച്ചിരുന്നത്. അമിതമായ സുരക്ഷ മറ്റ് രോഗികളേയും, കുട്ടിരിപ്പുകാരേയും ഇവരെ സന്ദർശിക്കുന്നവരേയും കാര്യമായി തന്നെ ബാധിച്ചതിനാലാണ് ഇയാളെ കോഴിക്കോടേക്ക് മാറ്റിയത്.
മാറ്റിയത് കനത്ത സുരക്ഷയില്‍.
സുരേഷിനെ മാറ്റുന്നത് പരിഗണിച്ച് ഇന്നലെ രാവിലെ മുതല്‍ കണ്ണൂർ മെഡിക്കല്‍ കോളേജ് സുരക്ഷാ വലയത്തിലായിരുന്നു. പൊലീസും തണ്ടർബോള്‍ട്ട് ഉള്‍പ്പെടെയാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. ഉച്ചക്ക് ഒരു മണി മുതല്‍ സുരേഷിനെ കൊണ്ട് പോകുന്ന രണ്ട് മണി വരെ കണ്ണൂർ മെഡിക്കല്‍ കോളേജിലെ ക്വാഷാലിറ്റി, റിസപ്ഷൻ ഏരിയ പൂർണ്ണമായും പൊലീസും സുരക്ഷാസേനയും ഏറ്റെടുത്തു. ഒടുവില്‍ നിരവധി വാഹനങ്ങളുടെ അകമ്ബടിയോടെ കനത്ത സുരക്ഷയില്‍ സുരേഷിനെ കൊണ്ടുപോയതോടെയാണ് മെഡിക്കല്‍ കോളേജും പരിസരവും സാധാരണ നിലയിലായത്.
പ്രിസണേർസ് വാർഡ് ഇല്ല
കണ്ണൂർ മെഡിക്കല്‍ കോളേജില്‍ പ്രിസണേർസ് വാർഡ് ഇല്ലാത്തത് മെഡിക്കല്‍ കോളേജ് ജീവനക്കാരേയും രോഗികളേയും മറ്റും തെല്ലൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കുന്നത്. സബ് ജയിലില്‍ നിന്നും സെൻട്രല്‍ ജയിലില്‍ നിന്നും നിരവധി രോഗികളെ ദിനംപ്രതി ചികിത്സക്കായി ഇവിടേക്ക് കൊണ്ടുവരുന്നുണ്ട്. ഇവർക്കായി പ്രത്യേക പ്രിസണേർസ് വാർഡ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
إرسال تعليق