Join News @ Iritty Whats App Group

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ഡിഎംകെ എതിര്‍ക്കുന്നില്ല, പള്ളി പൊളിച്ച് അമ്പലം പണിയുന്നതിനോട് യോജിപ്പില്ല: ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: മനസ്സിലുള്ളത് തുറന്നു പറഞ്ഞ് വിവാദത്തില്‍ ചാടുന്ന തമിഴ്‌നാട് കായികമന്ത്രി ഉദയാനിധി സ്റ്റാലിന്‍ വീണ്ടും വിവാദ പരാമര്‍ശം നടത്തുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് നാലു ദിവസം മാത്രം ബാക്കി നില്‍ക്കേ ക്ഷേത്രത്തിനെതിരേ വിവാദ പരാമര്‍ശം നടത്തിയിരിക്കുകയാണ് സ്റ്റാലിന്‍. ഡിഎംകെയ്ക്ക് ഒരു വിശ്വാസത്തോടും ഒരു മതവിശ്വാസത്തോടും എതിര്‍പ്പില്ലെന്നും എന്നാല്‍ അയോദ്ധ്യയില്‍ പള്ളിപൊളിച്ച് അമ്പലം പണിയുന്നതിനോട് യോജിപ്പില്ലെന്ന് ഡിഎംകെ യുടെ യുവനേതാവും നടനുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി പല തവണ സമ്മര്‍ദ്ദത്തിലാക്കിയിട്ടും ഇന്ത്യാ സഖ്യത്തിലെ നേതാക്കള്‍ പോലും പ്രതികരണം നടത്താതിരിക്കുമ്പോഴാണ് സ്റ്റാലിന്‍ വീണ്ടും വിവാദ പ്രസ്താവന പരസ്യമായി നടത്തിയിരിക്കുന്നത്. നേരത്തേ സനാതനധര്‍മ്മവുമായി ബന്ധപ്പെട്ടും നേരത്തേ ഉദയാനിധി സ്റ്റാലിന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു സനാതന ധര്‍മ്മമെന്നത് മലേറിയയും ഡങ്കിപ്പനിയും പോലെയുള്ള പകര്‍ച്ചവ്യാധിയാണെന്നും അതിനെ ഉന്മൂലനം ചെയ്യേണ്ട ആശയമാണെന്നും പറഞ്ഞത് വന്‍ വിവാദമായിരുന്നു.

ഈ പ്രസ്താവനയുടെ പേരില്‍ ഉദയാനിധിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബീഹാറിലെ പ്രത്യേക കോടതി. ഫെബ്രുവരി 13 ന് വാദം കേള്‍ക്കുമ്പോള്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉദയാനിധി മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് പാറ്റ്‌നാ ഹൈക്കോടതി അഭിഭാഷകന്‍ കൗശലേന്ദ്ര നാരായണന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ സര്‍ക്കാര്‍ സ്‌കൂളിന് തന്റെ വസ്തുവില്‍ നിന്നും ഒന്നരയേക്കര്‍ സംഭാവന ചെയ്ത മധുരയിലെ യു പൂരാണം എന്ന സ്ത്രീയെ കാണാന്‍ ഉദയാനിധി ബുധനാഴ്ച ഇവരുടെ വീട്ടിലെത്തിയിരുന്നു. ബാങ്ക് ജോലിക്കാരിയായ ഇവര്‍ തന്റെ മരണപ്പെട്ടുപോയ മകള്‍ ജനനിയുടെ ഓര്‍മ്മയ്ക്കായി നാലു കോടി രൂപയോളം വിലവരുന്ന ഭൂമിയാണ് കോടികുളം ഗവണ്‍മെന്റ് സ്‌കൂളിന് വിട്ടുകൊടുത്തത്. ഇവര്‍ക്ക് റിപ്പബ്‌ളിക് ദിനത്തില്‍ നല്‍കാറുള്ള പ്രത്യേക പുരസ്‌ക്കാരം നല്‍കുമെന്ന് നേരത്തേ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പറഞ്ഞിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group