ന്യൂഡല്‍ഹി: പാര്‍ലമെന്റിന് സമീപത്തെ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പൈതൃക പള്ളി പൊളിക്കാനുള്ള നീക്കത്തിനെതിരെ മസ്ജിദ് ഇമാം ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു.
ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പള്ളി പൊളിക്കണോ എന്ന് അഭിപ്രായം തേടി ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എൻ.ഡി.എം.സി) വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പള്ളി ഇമാം അബ്ദുല്‍ അസീസ് കോടതിയെ സമീപിച്ചത്. ജനുവരി ഒന്നിനകം എതിര്‍പ്പുകളും നിര്‍ദേശങ്ങളും അറിയിക്കണമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ഇമാമിന്റെ ഹരജി ജസ്റ്റിസ് മനോജ് ജെയിനിന്റെ ഏക ബെഞ്ച് ജനുവരി എട്ടിന് പരിഗണിക്കും.രാജ്യ പൈതൃകത്തിന്റെ പ്രതീകമാണ് പള്ളിയെന്ന് ഹരജിയില്‍ പറയുന്നു. ഡല്‍ഹി സര്‍ക്കാറിന്റെ 2009ലെ വിജ്ഞാപന പ്രകാരം മസ്ജിദ് ഗ്രേഡ് മൂന്ന് ഹെറിറ്റേജ് കെട്ടിടമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാണ് ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പൊളിക്കാൻ നീക്കം നടക്കുന്നത്. നിലവില്‍ 300ലധികം അഭിപ്രായങ്ങള്‍ ഇ-മെയില്‍ വഴി ലഭിച്ചിട്ടുണ്ട്. പള്ളി പൊളിക്കുന്നതിനെതിരെയാണ് ഏറ്റവുമധികം അഭിപ്രായങ്ങള്‍ ലഭിച്ചിരിക്കുന്നത്. സുനേരിബാഗിന് സമീപമാണ് വായു ഭവൻ, ഉദ്യോഗ് ഭവൻ അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ഇവിടെനിന്നുള്ള വാഹനങ്ങളുടെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് പൊളിക്കല്‍ നീക്കം.
إرسال تعليق