Join News @ Iritty Whats App Group

ആനമതിൽ തകർത്ത് ജനവാസ മേഖലയിൽ കയറിയ കാട്ടാന വൻ കൃഷി നാശം വരുത്തി ആനയുടെ മുൻപിൽ പെട്ട കുടുംബം രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

ഇരിട്ടി: ആറളം ഫാമിൽ  ആനമതിൽ തകർത്ത് എത്തിയ കാട്ടാന വൻ കൃഷി നാശം വരുത്തി. ഫാം പുനരധിവാസ മേഖലയിലെ  പത്താം ബ്ലോക്കിൽ കോട്ടപ്പാറയിലെ വനം വകുപ്പ് ഓഫീസിന് സമീപമാണ് ആന പുനരധിവാസ മേഖലയെയും ആറളം വന്യജീവി സങ്കേതത്തെയും വേർതിരിക്കുന്ന കാട്ടാന പ്രതിരോധ മതിൽ തകർത്തത്. മതിൽ പത്ത് മീറ്ററോളം തകർത്ത് എത്തിയ ഒറ്റയാൻ വനതിർത്തിയോട് ചേർന്ന താമസിക്കുന്ന പി.കെ. കൃഷ്ണന്റെ വീട്ടു പറമ്പിൽ വൻ കൃഷി നാശം വരുത്തി. വാഴ, തെങ്ങ്, കമുങ്ങ് ഉൾപ്പെടെ ഒരേക്കർ കൈവശ ഭൂമിയിലെ വിളകളെല്ലാം നശിപ്പിച്ചു. 
ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് കാട്ടാന  മതിൽ തകർത്ത് ആറളം വനത്തിൽ നിന്നും കൃഷ്ണന്റെ വീട്ടുമുറ്റത്ത് എത്തിയത്. ഈ സമയം  വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സമീപത്തെ വീടുകളിലും ആൾതാമസമുണ്ടായിരുന്നില്ല. വളയംചാൽ - കോട്ടപ്പാറ റോഡിനോട് ചേർന്ന സ്ഥലമാണെങ്കിലും ആന ഭീഷണിയുള്ളതിനാൽ ആറുമണിക്ക് ശേഷം ഇതിലൂടെ വാഹന സഞ്ചാരവും ആൾ സഞ്ചാരവും ഇപ്പോൾ കുറവാണ്.  
 ഏഴാം ബ്ലോക്കിലെ അമ്മയുടെ വീട്ടിൽ  പോയ കൃഷ്ണനും കുടുംബവും രാത്രി തിരിച്ച് വീട്ടിലെത്തിയപ്പോൾ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. വീട്ടിലേ ക്കുള്ള വഴിയരികിൽ നില്ക്കുകയായിരുന്ന ആനയുടെ പിടിയിൽ നിന്നും കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വനാതിർത്തിയിൽ നിന്നും വെറും  20 മീറ്ററിൽ താഴെ മാത്രമാണ് ഇവരുടെ വീട് സ്ഥിതിചെയ്യുന്നത്.  ആന മതിൽ പൊളിച്ചതോടെ എപ്പോൾ വേണമെങ്കിലും ആനകൾ കടന്നുവരാം എന്ന സ്ഥിതി വന്നതോടെ  ഇവിടെ താമസിക്കുന്നത് അപകടമാണെന്ന കണ്ട് കുടുംബം ഏഴാം ബ്ലോക്കിലെ ബന്ധു വീട്ടിലേക്ക് താമസം മാറ്റി. സമീപത്തെ  ആനമുക്ക് മണി, ശാന്ത എന്നിവരുടെ പറമ്പുകളിലെ കൃഷിയും ആന  വ്യാപകമായി നശിപ്പിച്ചു.
            നേരത്തേ  വനാതിർത്തിയിൽ വളയം ചാൽ മുതൽ കോട്ടപ്പറാ വരെയുള്ള ഭാഗങ്ങളിൽ ആറിടങ്ങളിൽ ആന മതിൽ തകർത്തിരുന്നു. ഇതിൽ ചിലതൊക്കെ പുനർ നിർമ്മിച്ചെങ്കിലും വീണ്ടും  തകർത്തു. ഇതിൽ  നാലിടങ്ങൾ ഇപ്പോൾ  വനവും ജനവാസ മേഖലയും തമ്മിലുള്ള  പ്രവേശന കവാടം പോലെയാണ് വനാതിർത്തി. നേരത്തെ മതിൽ തകർത്ത പ്രദേശങ്ങളെല്ലാം വീടുകളിൽ നിന്നും ഏറെ അകന്ന പ്രദേശങ്ങളായിരുന്നു. ഇതിലൂടെ ആനക്കൂട്ടം ഫാമിലേക്കും പുരധിവാസ മേഖലയിലേക്കും പ്രവേശിക്കുകയും വനം വകുപ്പ് അധികൃതർ തുരത്തുമ്പോൾ ഇതേ വഴിയിലൂടെ വനത്തിലേക്ക് തിരികെ പ്രവേശിക്കുകയുമാണ് ചെയ്യുന്നത്. ഇപ്പോൾ തകർത്തിരിക്കുന്നത് വീടിനോടും റോഡിനോടും ചേർന്ന പ്രദേശമായതിനാൽ വൻ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. മതിലിന്റെ പത്ത് മീറ്ററോളം ദൂരം തകർന്നു കടക്കുന്നതിനാൽ കാട്ടാനകൾക്ക് പുറമെ മറ്റ് വന്യമൃഗങ്ങളും വനത്തിൽ നിന്നും ജനവാസ മേഖലയിലേക്ക് കടത്താനുള്ള സാധ്യതയും വർധിച്ചിരിക്കുകയാണ്. പുതിയ അനാമത്തിൽ എന്ന് വരുമെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയിൽ  തകർന്ന ഭാഗം ഉടൻ പുനർ നിർമ്മിക്കണമെന്നാണ് പ്രദേശവാസികൾ  ആവശ്യപ്പെടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group