Join News @ Iritty Whats App Group

ദു:ഖകരം, മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു: രാഹുൽ ​ഗാന്ധി എംപി


മാനന്തവാടി: മാനന്തവാടി ജീപ്പ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി. അപകടം അത്യന്തം ദു:ഖകരമാണെന്ന് രാഹുൽ​ഗാന്ധി പറഞ്ഞു. വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവുമായി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ പറഞ്ഞു. വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയിൽ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. 

തേയില തൊഴിലാളികളായിരുന്നു യാത്രക്കാർ. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുo മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിൽ 9 പേർ മരിച്ചതായി ഡിഎംഒ അറിയിച്ചു. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹങ്ങൾ മാനന്തവാടി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും. ഗുരുതരമായി പരിക്കേറ്റവർക്ക് കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

അതേസമയം, വനം മന്ത്രി എകെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group