കോഴിക്കോട്: ഉറക്കം മാറ്റിവച്ച് ആകാശവിസ്മയം കാണാനിരുന്നവരിൽ പലർക്കും നിരാശയായിരുന്നു ഫലം. ആകാശം നിറയെ ഉൽക്കകൾ മഴയായി പെയ്തിറങ്ങുന്നതുകാണാനും ആസ്വദിക്കാനും സാധാരണക്കാരുൾപ്പടെ നിരവധിപ്പേർ കാത്തിരുന്നു.
എന്നാൽ പ്രതീക്ഷിച്ചപോലെ ഉൽക്കമഴ കാണാൻ കഴിഞ്ഞതുമില്ല. പെഴ്സിയിഡിസ് ഉൽക്കാവർഷം ഇന്നലെ രാത്രി ഏറ്റവും നന്നായി കാണാനാകുമെന്ന ധാരണയിലായിരുന്നു ഏവരും. 13-ന് പുലര്‍ച്ചെയോടെയായിരിക്കും ഉല്‍ക്കവര്‍ഷം ഏറ്റവും നന്നായി അനുഭവപ്പെടുക എന്നായിരുന്നു ശാസ്ത്രലോകത്തിന്‍റെ കണക്കുകൂട്ടൽ.
എന്നാൽ, മേഘാവൃതമായ ആകാശത്ത് നക്ഷത്രങ്ങൾ പോലും വ്യക്തമായി കാണാനാവാത്ത അവസ്ഥയായിരുന്നു. ചിലയിടത്താകട്ടെ മഴയും പെയ്തു. കേരളത്തിൽ വിവിധയിടങ്ങളിലായി ഒറ്റക്കൊറ്റക്കുള്ള ഏതാനും ഉൽക്കകളെ മാത്രം കാണാൻ സാധിച്ചതായി പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
ചിലർ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ആകാശത്ത് വിരിയുന്ന ആകാശകാഴ്ചയായ പെഴ്സിയിഡിസ് ഉൽക്കാവർഷം ഒക്ടോബർ വരെ തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്. നിരാശരാകേണ്ടെന്നും വരുംദിവസങ്ങളിലും ഉൽക്കാപതനം കാണാനാകുമെന്നും വിദഗ്ധർ വ്യക്തമാക്കി.
ആഗസ്റ്റ് 13, 14 തിയതികളിലും കൂടുതൽ ഉൽക്കകളെ കാണാനുള്ള സാധ്യതയുണ്ട്. ജൂലൈ 17-നാണ് പെഴ്സിയിഡിസ് ഉല്‍ക്കമഴ ആരംഭിച്ചത്. ഇത് ഓഗസ്റ്റ് 24 വരെ കാണാനാകുമെന്നും പറയപ്പെടുന്നു.
إرسال تعليق