കാക്കയങ്ങാട്: വധശ്രമക്കേസില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട സംഭവത്തില്‍ എസ്‌ഐയെ സ്ഥലം മാറ്റി.
വധശ്രമക്കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകൻ കാക്കയങ്ങാട് പാലപ്പള്ളി സ്വദേശി അനില്‍ (32) രക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഷിബു എഫ്. പോളിനെ ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസ് സ്ഥലം മാറ്റിയത്.
ഏപ്രില്‍ 14ന് പാലപ്പള്ളിയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലെ പ്രതിയായ അനിലിനെ തിങ്കളാഴ്ച്ച വൈകുന്നേരം മുഴക്കുന്ന് എസ്‌ഐ ഷിബു എഫ്. പോളിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും ജീപ്പില്‍ നിന്നിറക്കി സ്റ്റേഷനുള്ളിലേക്ക് കയറ്റുന്നതിനിടെ ഇയാള്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസും ബിജെപി പ്രവര്‍ത്തകരും ഒത്തുകളിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും അഭ്യന്തര വകുപ്പിനും ജില്ലാ പോലീസ് മേധാവിക്കും സിപിഎം നേതൃത്വം പരാതിയും നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത എസ്‌ഐയെ സ്ഥലം മാറ്റിയത്. ആലക്കോട് എസ്‌ഐ വിജേഷിനെ മുഴക്കുന്ന് എസ്‌ഐയായി മാറ്റി നിയമിച്ചിട്ടുണ്ട്.
إرسال تعليق