തിരുവനന്തപുരം: മുസ്‌ളീം വിദ്യാര്‍ത്ഥിയെ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊണ്ട് അദ്ധ്യാപിക അടിപ്പിച്ച സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. 685 കോടിയുടെ ചന്ദ്രയാന്‍ - 3 എന്ന അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അദ്ധ്യാപിക മതിയെന്ന് അദ്ദേഹം കുറിച്ചു. 'ഇന്ത്യ' എന്ന മഹാസഖ്യം സമയം കളയാതെ ഒത്തുചേരേണ്ടത് മുസാഫര്‍ നഗറിലെ ഈ സ്‌കൂളിന് മുന്നില്‍ അല്ലെ എന്നും ചോദിച്ചു.
മുസാഫർനഗറിലെ ഖുബ്ബാപുർ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളില്‍ നടന്ന സംഭവമാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന് ആധാരമായത്. സ്കൂളിലെ അധ്യാപിക മുസ്ലീം വിദ്യാര്‍ത്ഥിയെ ഹിന്ദു വിദ്യാർഥികളെക്കൊണ്ട് മുഖത്തടിപ്പിക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വിദ്യാർഥിയെ മറ്റുകുട്ടികൾ വന്ന് മുഖത്തടിച്ചിട്ടുപോകുന്നതും ശക്തമായി അടിക്കാന്‍ ഹിന്ദുവിദ്യാര്‍ത്ഥികളോട് അദ്ധ്യാപിക പറയുന്നതും വീഡിയോയിലുണ്ട്. ഹോംവര്‍ക്ക് ചെയ്യാതിരുന്നതിന് ശിക്ഷിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ധ്യാപിക നല്‍കിയ മറുപടി. അധ്യാപികയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മുസാഫര്‍നഗര്‍ പോലീസ്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
I.N.D.I.A..എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്...അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല...മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ INDIAയെ ഉണ്ടാക്കാനാണ് ...ആ സ്കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു...വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്...💪💪💪
إرسال تعليق