വിവിധയിനങ്ങളില്‍ രാജ്യത്തെ ബാങ്കുകള്‍ പൊതുജനങ്ങളില്‍ നിന്ന് പിഴയായി ഈടാക്കിയത് 35,000 കോടിയിലേറെ രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിനും അധിക എടിഎം ഇടപാടുകള്‍, എസ്എംഎസ് സര്‍വീസുകള്‍ എന്നിവയ്ക്കായാണ് ഈ തുക ഈടാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
പൊതുമേഖലാ ബാങ്കുകളും പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയും പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈടാക്കിയതാണ് ഈ തുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു.
അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ പണം ഈടാക്കിയിരിക്കുന്നത്. 21,044 കോടി രൂപ. അധികമായി എംടിഎം ഇടപാടുകള്‍ക്ക് 8,289.3 കോടി രൂപയും എസ്എംഎസ് സര്‍വീസുകള്‍ക്കായി 6254.3 കോടി രൂപയും ഈടാക്കിയതായി മന്ത്രി പറഞ്ഞു.
സേംവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ 2015 ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കുകള്‍ ഒരു നിശ്ചിത തുക പിഴയീടാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാതരം ഇടപാടുകള്‍ക്കും ഓണ്‍ലൈന്‍ മുന്നറിയിപ്പു കൊടുക്കുന്ന സംവിധാനം ബാങ്കുകള്‍ നടപ്പാക്കണമെന്ന് ആര്‍ബിഐ സര്‍ക്കുലറില്‍ പറയുന്നു.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ അതാതു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് ഒരു മാസം പരമാവധി അഞ്ച് ഇടപാടുകള്‍ നടത്താനാണ് ബാങ്കുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതില്‍ എടിഎം നിലനില്‍ക്കുന്ന സ്ഥലമനുസരിച്ച് വ്യത്യാസമുണ്ട്. ഇത് സംബന്ധിച്ച് 2022 നവംബറില്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. മറ്റ് ബാങ്കുകളിലെ എംടിഎമ്മില്‍ നിന്ന് മെട്രോ സിറ്റിയില്‍ മൂന്നും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചും ഇടപാടുകള്‍ നടത്താമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
إرسال تعليق