Join News @ Iritty Whats App Group

വിവാഹം കഴിക്കാൻ പെണ്‍കുട്ടികളെ കിട്ടാനില്ല; മാര്‍ച്ച് നടത്തി ചെറുപ്പക്കാര്‍

സ്ത്രീ-പുരുഷ അനുപാതത്തിലുള്ള സന്തുലിതാവസ്ഥ വലിയ രീതിയില്‍ കുറയുന്നത് തീര്‍ച്ചയായും സമൂഹത്തിന്‍റെ നിലനില്‍പിനെ തന്നെ ബാധിക്കുന്നതാണ്. വിവാഹം, സന്താനോത്പാദനം എന്നിങ്ങനെയുള്ള കാര്യങ്ങളെയെല്ലാം ഈ അസന്തുലിതാവസ്ഥ ബാധിക്കാം. 

പലയിടങ്ങളിലും നിലവില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇന്ത്യയില്‍ തന്നെ പല സ്ഥലങ്ങളിലും സ്ത്രീ-പുരുഷ അനുപാതം വലിയ രീതിയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ വിവാഹം കഴിക്കുന്നതിന് പെണ്‍കുട്ടികളെ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന പരാതിയുമായി ഒരു സംഘം യുവാക്കള്‍ മാര്‍ച്ച് നടത്തിയിരിക്കുകയാണ്. കേള്‍ക്കുമ്പോള്‍ ആദ്യം അത്ഭുതമോ കൗതുകമോ എല്ലാം തോന്നുമെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ നിലനില്‍പുമായി ബന്ധപ്പെട്ട വലിയൊരു പ്രതിസന്ധി തന്നെയാണ്.

പലയിടങ്ങളിലും സ്വന്തം നാട്ടില്‍ നിന്ന് വിവാഹം കഴിക്കാൻ പെണ്‍കുട്ടികളെ കിട്ടാത്തതിനാല്‍ മറ്റ് നാടുകളിലേക്ക് പോയി അവിടെ നിന്ന് വിവാഹം കഴിക്കേണ്ട സാഹചര്യം ഇന്നുണ്ട്. ഈ പ്രശ്നത്തെ സര്‍ക്കാരുകള്‍ കാര്യമായി സമീപിക്കണമെന്നും ഇത് പരിഹരിക്കാൻ വേണ്ട ശ്രമങ്ങള്‍ നടത്തണമെന്നുമാണ് മാര്‍ച്ച് നടത്തിയ യുവാക്കളുടെ ആവശ്യം. 

മഹാരാഷ്ട്രയിലെ സോളാപൂരിലാണ് 'ജ്യതി ക്രാന്തി പരിഷദി'ന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. വിവാഹവസ്ത്രം അണിഞ്ഞ യുവാക്കള്‍ കുതിരപ്പുറത്ത് വിവാഹദിനത്തില്‍ വരുന്നത് എങ്ങനെയോ അങ്ങനെയാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതീകാത്മകമായാണ് ഇവര്‍ വിവാഹച്ചടങ്ങുകള്‍ അനുകരിച്ചിരിക്കുന്നത്. 

'ആളുകളൊരുപക്ഷേ ഈ മാര്‍ച്ചിനെ പരിഹസിക്കുമായിരിക്കും. എന്നാല്‍ ഇതൊരു യാഥാര്‍ത്ഥ്യമാണ്. നമ്മുടെ നാട്ടില്‍ ചെറുപ്പക്കാര്‍ക്ക് വിവാഹം കഴിക്കാൻ പെണ്‍കുട്ടികളെ കിട്ടാനില്ല. സ്ത്രീ പുരുഷാനുപാതം തകര്‍ന്നതിനാലാണ് ഇത്. മഹാരാഷ്ട്രയില്‍ നിലവില്‍ 1000 ചെറുപ്പക്കാര്‍ക്ക് 889 പെണ്‍കുട്ടികള്‍ എന്നതാണ് കണക്ക്...' ജ്യോതി ക്രാന്ത് പരിഷദ് നേതാവ് രമേഷ് ഭാസ്കര്‍ പറയുന്നു. 

പ്രധാനമായും അടുത്തൊരു തലമുറയെ വാര്‍ത്തെടുക്കുന്ന കാര്യത്തിലാണ് ഇത് വൻ തിരിച്ചടിയാവുകയെന്നും സര്‍ക്കാരുകള്‍ ഇപ്പോഴേ ഇക്കാര്യം ശ്രദ്ധിച്ച് വേണ്ട രീതിയില്‍ ഇടപെടണമെന്നും ഇദ്ദേഹം പറയുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കള്‍ക്കെല്ലാം വിവാഹം ശരിയാക്കിക്കൊടുക്കുന്നതിന് കൂടി അധികൃതര്‍ ശ്രമിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. 

Post a Comment

أحدث أقدم
Join Our Whats App Group