മലപ്പുറത്തിനെതിരായ വിദ്വേഷ
പ്രചാരണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി
നൽകി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ.
മലപ്പുറം കേരളത്തിന്റെ സാമ്ബത്തിക
തലസ്ഥാനമായി മാറുമെന്ന് സന്ദീപ് വാര്യർ
പറഞ്ഞു.
മലപ്പുറം ജില്ലയിലെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസപരമായും ജീവിത നിലവാരം കൊണ്ടും കേരളത്തില്‍ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്നവരാണ്. പ്രത്യേകിച്ചും മലപ്പുറത്തെ പെണ്‍കുട്ടികള്‍. വെല്‍ എജുക്കേറ്റഡ് ആൻഡ് വെല്‍ ഇൻഫോംഡ്. മലപ്പുറംകാരന്റെ രക്തത്തില്‍ സംരംഭകത്വം ഉണ്ട്. സ്റ്റാർട്ടപ്പുകളുടെ കൂട്ടപ്പൊരിച്ചിലാണ് മലപ്പുറത്ത്. കാല്‍ നൂറ്റാണ്ടിനപ്പുറത്ത് കേരളത്തിൻ്റെ സാമ്ബത്തിക തലസ്ഥാനം, അത് കൊച്ചി ആയിരിക്കില്ല, മലപ്പുറം ആയിരിക്കും -സന്ദീപ് വാര്യർ പറഞ്ഞു.
ചാനല്‍ ചർച്ചയില്‍ മലപ്പുറത്തെ കുറിച്ച് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ ആവർത്തിച്ച ഒരു മുതിർന്ന സംഘപരിവാർ അനുഭാവിയുമായി ഫോണില്‍ തർക്കിച്ച കാര്യം സന്ദീപ് വാര്യർ ഫേസ്ബുക് പോസ്റ്റില്‍ പങ്കുവെച്ചു. വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ ആവർത്തിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിൻ്റെ നമ്ബർ തപ്പിപിടിച്ച് വിളിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു എൻ്റെ എളിയ ശ്രമം.
അദ്ദേഹത്തിൻ്റെ ഒന്നാമത്തെ ആരോപണം തുഞ്ചൻ പ്രതിമയുമായി ബന്ധപ്പെട്ടതായിരുന്നു. ഇത് നേരത്തെയും ഞാൻ വിശദീകരിച്ചിട്ടുള്ളതാണ്. എം.ടി. വാസുദേവൻ നായർ അധ്യക്ഷനായ മനോരമയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചതും, പിന്നീട് എം.ടിയുടെ അഭിപ്രായപ്രകാരം പ്രതിമയ്ക്ക് ഭംഗി പോരാ എന്ന് അഭിപ്രായപ്പെട്ട് പകരം ഇൻസ്റ്റലേഷൻ സ്ഥാപിച്ചതും. അതില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടായിരുന്നില്ല. മാത്രമല്ല തുഞ്ചൻ പ്രതിമ സ്ഥാപിക്കും എന്നു പറഞ്ഞു രണ്ടുമൂന്നു വർഷം മുൻപ് ആയിരം പേരുടെ കമ്മിറ്റി ഉണ്ടാക്കി സ്ഥലം വിട്ട അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പിന്നീട് ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
രണ്ട് നോമ്ബുകാലത്ത് മലപ്പുറത്ത് ഭക്ഷണം കിട്ടുന്നില്ല എന്ന അദ്ദേഹത്തിൻറെ ആക്ഷേപമായിരുന്നു. അത് പൂർണ്ണമായും വസ്തുതാ വിരുദ്ധമാണ്. 70 ശതമാനം മുസ്‌ലിംകള്‍ ഉള്ള മലപ്പുറം ജില്ലയില്‍ സ്വാഭാവികമായും നോമ്ബ് സമയത്ത് 70 ശതമാനം ഹോട്ടല്‍ ബിസിനസും കുറവായിരിക്കും. ഭക്ഷണം കഴിക്കാൻ ആളുകള്‍ ഉണ്ടാവില്ല. ആ കാലത്ത് വലിയ കൂലിയും കൊടുത്ത് വൈദ്യുതി വെള്ളം ചാർജുകളും നല്‍കി ഹോട്ടല്‍ നടത്തിക്കൊണ്ടു പോകാൻ പല ഉടമസ്ഥർക്കും താല്പര്യമുണ്ടാകില്ല. നോമ്ബ് എടുക്കുന്ന വിശ്വാസികള്‍ ആ സമയത്ത് ഭക്ഷണം പാചകം ചെയ്യാനും കച്ചവടം ചെയ്യാനും ഒന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. അവർ സ്വമേധയാ സ്വന്തം കച്ചവടം പകല്‍ സമയത്ത് നടത്തുന്നില്ലെങ്കില്‍ നമുക്കെങ്ങനെ നിർബന്ധിക്കാൻ പറ്റും ? എന്നാല്‍ മലപ്പുറം ജില്ലയില്‍ എത്രയോ ഹോട്ടലുകള്‍ നോമ്ബ് സമയത്ത് തുറന്നു പ്രവർത്തിക്കുന്നുണ്ട്. എല്ലാ ടൗണുകളിലും എല്ലാ ഗ്രാമപ്രദേശങ്ങളിലും തുറന്നു പ്രവർത്തിക്കുന്ന ചായക്കടകളും ഹോട്ടലുകളും ഒക്കെ കാണാം. അവരെ ആരെയും നിർബന്ധിച്ച് അടപ്പിക്കുന്നുമില്ല. എന്നിട്ട് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും ഒക്കെ ചില ക്ഷേത്ര ഉത്സവങ്ങളുടെ സമയത്ത് ആ പരിസരപ്രദേശങ്ങളില്‍ എവിടെയും മാംസ ഭക്ഷണം പാചകം ചെയ്യുന്നതിനും വില്‍ക്കുന്നതിനും ആ പ്രദേശങ്ങളില്‍ താമസിക്കുന്ന അഹിന്ദുക്കളായ ആളുകളെ പോലും നിയമംമൂലം വിലക്കാറുണ്ട്. അതല്ലേ വർഗീയത ? ക്ഷേത്രത്തില്‍ ഉത്സവം ഉണ്ടെന്ന് കരുതി ആ ടൗണില്‍, കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് പോലും താമസിക്കുന്ന അഹിന്ദുക്കളായ ആരും മാംസ ഭക്ഷണം കഴിക്കരുത് എന്നു പറയാൻ നമ്മുടെ രാജ്യം ഒരു മതരാഷ്ട്രമാണോ ? അതല്ലേ വർഗീയത ? -സന്ദീപ് വാര്യർ ചോദിച്ചു.
സംഘപരിവാർ നേതാവ് ചാനല്‍ ചർച്ചയില്‍ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ടതും അതേസമയം ഗൗരവതരവുമായ ആരോപണം മലപ്പുറം ജില്ലയില്‍ നിന്ന് അമുസ്‌ലിംകളെ ഭീഷണിപ്പെടുത്തി പാലായനം ചെയ്യിപ്പിക്കുന്നു എന്നായിരുന്നു. ലക്ഷക്കണക്കിന് അമുസ്‌ലിംകള്‍ ജീവിക്കുന്ന ജില്ലയാണ് മലപ്പുറം. മുസ്‌ലിം അല്ലാത്തതുകൊണ്ട് ഭീഷണിക്ക് വിധേയനായി നാടുവിടേണ്ടിവന്ന ഒരാളെയെങ്കിലും കാണിച്ചു തന്നാല്‍, വസ്തുതകള്‍ പരിശോധിച്ച് അദ്ദേഹത്തെ തിരികെ അവിടെ താമസിപ്പിക്കാൻ മുൻപില്‍ ഞാൻ ഉണ്ടാവും എന്ന് ഉറപ്പ് അദ്ദേഹത്തിന് കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ ആളുകള്‍ ഉണ്ടെങ്കില്‍ ആ ലിസ്റ്റ് ഇങ്ങോട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു കള്ളം പലതവണ പറഞ്ഞ് സത്യമാക്കാനാണ് ശ്രമം നടക്കുന്നത്. ബി.ജെ.പി പ്രതിപക്ഷത്ത് പോലുമുള്ള മുനിസിപ്പാലിറ്റി മലപ്പുറം ജില്ലയിലുണ്ട് എന്നാലോചിക്കണം. അവിടെനിന്നാണ് ഹിന്ദുക്കളെ കൂട്ടപ്പലായനം ചെയ്യിക്കുന്നു എന്ന് മറ്റേതോ ജില്ലയിലിരുന്ന് തട്ടിവിടുന്നത്.
കേരളത്തില്‍ മറ്റെല്ലാ ജില്ലകളിലും ഉള്ളതുപോലെ നല്ല മനുഷ്യരും മോശം മനുഷ്യരും മലപ്പുറത്തുമുണ്ട്. മതേതരവാദികളും വർഗീയവാദികളും മറ്റെല്ലാ ജില്ലയിലും ഉള്ളതുപോലെ മലപ്പുറത്തുമുണ്ട്. എന്നു കരുതി ഒരു ജില്ലയെ മാത്രം ഇങ്ങനെ സ്ഥിരമായി അടച്ചാക്ഷേപിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
എൻറെ യാത്രയില്‍ എൻറെ അനുഭവം, മലപ്പുറം ജില്ലയിലെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസപരമായും ജീവിത നിലവാരം കൊണ്ടും കേരളത്തില്‍ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്നവരാണ്. പ്രത്യേകിച്ചും മലപ്പുറത്തെ പെണ്‍കുട്ടികള്‍. വെല്‍ എജുക്കേറ്റഡ് ആൻഡ് വെല്‍ ഇൻഫോംഡ്. മലപ്പുറംകാരന്റെ രക്തത്തില്‍ സംരംഭകത്വം ഉണ്ട്. സ്റ്റാർട്ടപ്പുകളുടെ കൂട്ടപ്പൊരിച്ചില്‍ ആണ് മലപ്പുറത്ത്. കാല്‍ നൂറ്റാണ്ടിനപ്പുറത്ത് കേരളത്തിൻ്റെ സാമ്ബത്തിക തലസ്ഥാനം, അത് കൊച്ചി ആയിരിക്കില്ല, മലപ്പുറം ആയിരിക്കും. എഴുതി വെച്ചോളൂ. മലപ്പുറം കേരളത്തിൻറെ ഗ്രോത്ത് എൻജിൻ ആകുന്ന കാലം വിദൂരമല്ല -സന്ദീപ് വാര്യർ പറഞ്ഞു.
Post a Comment