കോഴിക്കോട്: കോഴിക്കോട് ഈങ്ങാപുഴ ഷിബിലയെ കൊലപ്പെടുത്താൻ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതി യാസിൽ കടയിലെത്തി കത്തി വാങ്ങിയത്. യാസിറിനെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. യാസിറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഉടൻ തെളിവെടുക്കും. കഴിഞ്ഞ ആഴ്ച ഇതേ ദിവസം ഉച്ചക്ക് രണ്ടരക്കാണ് പ്രതി യാസിർ വെസ്റ്റ് കൈതപ്പോയിലിലെ കെ. കെ മിനി സൂപ്പർ മാർക്കറ്റിലെത്തുന്നത്. കടയിലെ കത്തികളിൽ നിന്നും ഒന്ന് തെരഞ്ഞെടുത്തു. പണവും നൽകി. കത്തി ബാഗിൽ ഒളിപ്പിച്ച് നിന്നും ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈങ്ങാപ്പുഴയിൽ ഷിബിലയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കത്തി വാങ്ങിയ കടയിലെത്തിച്ച് തെളിവെടുത്തു. യാസിറിനെ കടയിലെ ജീവനക്കാർ തിരിച്ചറിഞ്ഞു. രാവിലെ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമായിരുന്നു തെളിവെടുപ്പ്.
കൊലപാതകം നടന്ന ഷിബിലയുടെ വീട്ടിൽ ഇനിയും തെളിവെടുപ്പ് നടത്താനായിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കരുതലോടെയാണ് പൊലീസ് നീക്കം. 29ാം തീയതി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഇതിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Post a Comment