കണ്ണൂർ: മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളുമായി ഓണ്‍ലൈൻ ഗെയിം തട്ടിപ്പു കേസിലെ പ്രധാന കണ്ണികളിലൊരാള്‍ കണ്ണൂരില്‍ പിടിയിലായി.
ആന്ധ്രപ്രദേശ് മണ്ഡവല്ലി സ്വദേശി സത്യരാജ് വെടുകുറിയെയാണ് (25) റെയില്‍വേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 41 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്ടോപ്പും നാല് എക്സ്റ്റൻഷൻ വയറും ഏഴ് മൊബൈല്‍ ചാർജറുകളും പ്രതിയുടെ ട്രോളി ബാഗില്‍നിന്ന് പിടിച്ചെടുത്തു.
ബംഗളൂരു-കണ്ണൂർ എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് പ്രതി പിടിയിലായത്. റെയില്‍വേ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും പരിശോധനക്കുണ്ടായിരുന്നു. തുടർന്ന് സ്ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓണ്‍ലൈൻ ഗെയിം ചൂതാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പില്‍ പങ്കാളിയാണെന്ന് മനസ്സിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
റെയില്‍വേ എസ്.ഐ വിജേഷ്, ഡാൻസാഫ് എസ്.ഐ സത്യൻ, ജോസ്, അഖിലേഷ്, നിജില്‍, സംഗീത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. വ്യാപകമായി ലഹരിക്കടത്ത് നടക്കുന്നതായ വിവരത്തെ തുടർന്ന് ട്രെയിനുകളില്‍ കർശന പരിശോധന തുടരുകയാണ്. അതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
Post a Comment