ഇരിട്ടി: ഡാമുകള്‍ക്ക് ബഫർസോണ്‍ പ്രഖ്യാപിച്ചത് പുഴയോരവാസികളെ ആശങ്കയിലാഴ്ത്തി. ഡാം പരിസര പ്രദേശങ്ങളിലെ 20 മുതല്‍ 100 മീറ്റർ വരെയുള്ള ചുറ്റളവില്‍ നിർമാണ പ്രവർത്തനങ്ങള്‍ പാടില്ലെന്നുള്‍പ്പെടെയുള്ള സർക്കാറിന്റെ പുതിയ ഡാം ബഫർസോണ്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ എതിർപ്പില്ലാ രേഖകള്‍ ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഫയലുകള്‍ മടക്കിത്തുടങ്ങിയതോടെയാണ് ആശങ്കയിലായത്.
പഴശ്ശി ഡാമില്‍നിന്ന് റോഡ് മാർഗം 10 കിലോമീറ്ററോളം അകലെയുള്ള പായം പഞ്ചായത്തിലെ പെരുമ്ബറമ്ബ് അളപ്രയിലെ മാവില വീട്ടില്‍ എം. സുരേഷ് കുമാറാണ് ഉത്തരവിന്റെ ആദ്യ ഇരയായിരിക്കുന്നത്. പുതിയ വീടിന്റെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ കഴിഞ്ഞ സുരേഷ് കുമാർ കെട്ടിട നമ്ബർ ലഭിക്കാനായി കഴിഞ്ഞ നവംബറിലാണ് പായം പഞ്ചായത്തില്‍ അപേക്ഷ സമർപ്പിച്ചത്.
എന്നാല്‍, ഇപ്പോള്‍ പഴശ്ശി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഭൂമി കൈയേറിയില്ല എന്ന ഇറിഗേഷൻ അധികൃതരുടെ എതിർപ്പില്ലാ രേഖ വാങ്ങി വരാൻ ആവശ്യപ്പെട്ട് പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി വിഭാഗം ഉദ്യോഗസ്ഥർ സുരേഷിന്റെ കെട്ടിട നമ്ബറിനായുള്ള അപേക്ഷ മടക്കിയിരുന്നു.
താലൂക്ക് സർവേയറെകൊണ്ട് തന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിന്റെ രേഖയുമായി വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോഴാണ് ജലവിഭവ വകുപ്പിന്റെ ഡിസംബർ 26ലെ പുതിയ ഡാം ബഫർ സോണ്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ഇറിഗേഷൻ എക്സി. എൻജിനീയറുടെ എതിർപ്പില്ലാ രേഖ നിർബന്ധമായും ഹാജരാക്കണമെന്നാവശ്യപ്പെട്ട് സുരേഷിന്റെ അപേക്ഷയടങ്ങുന്ന ഫയല്‍ വീണ്ടും പഞ്ചായത്ത് ഉദ്യോഗസ്ഥർ മടക്കിയത്.
എന്തുചെയ്യണമെന്നറിയാതെ ഇറിഗേഷൻ വകുപ്പ്
പുതിയ ഉത്തരവിന്റെ ഭാഗമായി തങ്ങള്‍ എന്തുചെയ്യണമെന്നും തങ്ങളുടെ റോള്‍ എന്തെന്നും ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർക്കും വലിയ നിശ്ചയമില്ല. ഇതു സംബന്ധിച്ച് ഒദ്യോഗിക വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്.
സുരേഷിനു പിന്നാലെ പായം പഞ്ചായത്തിലെ പെരുവംപറമ്ബിലും തന്തോട് അളപ്രയിലും വീടുനിർമാണത്തിനായുള്ള തറയുടെ നിർമാണം പൂർത്തിയായ രണ്ടുപേർക്ക് വീട് നിർമാണത്തിന് പെർമിറ്റ് ലഭിക്കണമെങ്കില്‍ ഇറിഗേഷൻ അധികൃതരുടെ എൻ.ഒ.സി വേണമെന്ന് ആവശ്യപ്പെട്ട് പായം പഞ്ചായത്ത് അധികൃതർ അപേക്ഷകള്‍ മടക്കിയിരിക്കുകയാണ്.
Post a Comment