കണ്ണൂർ: കൊലപാതകത്തിനു ശേഷം രക്ഷപ്പെടാനായി ഓട്ടോറിക്ഷയില്‍ കയറിയ കൊലയാളിയെ തന്ത്രപൂർവം പൊലീസിന് മുന്നിലെത്തിച്ച് ഹീറോയായിരിക്കുകയാണ് കണ്ണൂർ കൂളിച്ചാല്‍ സ്വദേശി മനോജ്.
കഴിഞ്ഞ ദിവസം കൂളിച്ചാലിലെ ഇതര സംസ്ഥാന തൊഴിലാളി ഇസ്മയിലിനെ വെട്ടിക്കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശി സുജോയിയൊണ് വളപട്ടണം പൊലീസിന് കൈമാറിയത്. തന്‍റെ ഓട്ടോയില്‍ കയറിയ കൊലപാതകിയെ തന്ത്രപരമായ നീക്കത്തിലൂടെയാണ് മനോജ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
'അനിയൻ വരുന്നുണ്ട് കണ്ണൂരില്‍ ഒരു മണിക്ക് പോകണം എന്നാണ് സുജോയി പറഞ്ഞത്. അര മണിക്കൂർ കഴിഞ്ഞ്, അനിയൻ ട്രെയിനില്‍ എത്തി കാത്തിരിക്കുന്നുണ്ട് ഇപ്പോ പോകണമെന്ന് പറഞ്ഞു. രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോള്‍ ഇവിടെ അടുത്തുള്ള കടക്കാരൻ ദാമോദരന്‍റെ വിളി വന്നു. നീ കൊണ്ടുപോകുന്നത് ഒരു കൊലപാതകിയെ ആണ് എന്നു പറഞ്ഞു. കൊലപാതകം ചെയ്ത് രക്ഷപ്പെടാനുള്ള പരിപാടിയാണെന്ന് മനസ്സിലായി. ഞാൻ തന്ത്രപൂർവം അവനറിയാതെ ഓട്ടോ വഴിതിരിച്ചുവിട്ടു. സ്റ്റേഷനില്‍ എത്തിയപ്പോഴേ അവന് ട്രാപ്പിലായെന്ന് മനസ്സിലായുള്ളൂ'- മനോജ് പറയുന്നു.
കൊലപാതകിയെ തക്കസമയത്തെ ഇടപെടലിലൂടെ പൊലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവർക്ക് അഭിനന്ദനപ്രവാഹമാണ്. കൊലപാതകിയെ രക്ഷപ്പെടാൻ അനുവദിക്കാതെ സ്റ്റേഷനിലെത്തിച്ചതിന് പൊലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ ഒട്ടേറെപേർ മനോജിനെ വിളിച്ച് അഭിനന്ദിച്ചു. സോഷ്യല്‍ മീഡിയയിലും മനോജിനെ ഒട്ടേറെപേർ അഭിനന്ദിച്ച് രംഗത്തുവന്നു.
Post a Comment