കഴിഞ്ഞ ഒൻപത് മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4.33 ന് കുതിച്ചുയർന്ന പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണുള്ളത്. ഇരുവരെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ന്‍റെ പ്രധാന ലക്ഷ്യം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്‍റെയും മടങ്ങിവരവില്‍ നിര്‍ണായകമായ ഫാൽക്കണ്‍ 9 റോക്കറ്റിൽ നാസയുടെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നായിരുന്നു വിക്ഷേപണം. ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചാല്‍ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും തിരിച്ച് ഭൂമിയിലെത്തിക്കാനാകും.
ഐഎസ്എസിലേക്ക് നാസയും പങ്കാളികളും അടുത്ത ഗവേഷണ സംഘത്തെ അയക്കുന്നതിനായാണ് ക്രൂ 10 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവർ ക്രൂ 10 ബഹിരാകാശ ദൗത്യത്തില്‍ ഉൾപ്പെടുന്നു. ക്രൂ 10 ദൗത്യ സംഘം ഐഎസ്എസില്‍ എത്തിയാലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്ക് തിരിക്കുക. ഇരുവര്‍ക്കുമൊപ്പം നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവുമാണ് ഭൂമിയിലേക്ക് മടങ്ങുന്ന മറ്റുള്ളവര്‍.
2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സ്റ്റാർലൈനറിന്റെ പ്രൊപൽഷൻ സംവിധാനത്തിലെ തകരാറും ഹീലിയും ചോർച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവർക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാർലൈനറിന്റെ അപകട സാധ്യത മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു.
Post a Comment