Join News @ Iritty Whats App Group

യാത്ര ദുഷ്കരം, അപകടങ്ങള്‍ പതിവ്; ദുര്‍ഘട പാതയായി മാക്കൂട്ടം ചുരം റോഡ്


രിട്ടി: യാത്ര ദുഷ്കരമായി അന്തർ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂരു റോഡ്. ഇതില്‍ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയായ കൂട്ടുപുഴ മുതല്‍ പെരുമ്ബാടി വരെ 17 കി.മീറ്ററോളം വരുന്ന മാക്കൂട്ടം ചുരം റോഡ് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ പെടുന്ന കാനന പാതയാണ്.

കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടും വളവുകളും അഗാധമായ കൊല്ലികളുമുള്ള റോഡ് ഇന്ന് അപകടപാതയാണ്. അടുത്ത കാലത്ത് നിരവധി അപകടങ്ങളാണ് പാതയില്‍ ഉണ്ടായത്.

വീതി കുറഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ഇരുവശങ്ങളും വെള്ളമൊഴുകിയുണ്ടായ വലിയ ചാലുകള്‍ മൂലം റോഡില്‍നിന്ന് വാഹനമിറക്കിയാല്‍ അപകടം ഉറപ്പാണ്. കേരളത്തിന്റെയും കർണാടകത്തിന്റെയും ആർ.ടി.സി ബസുകളും മറ്റ് യാത്ര ബസുകളും അടക്കം 60ഓളം ബസുകള്‍ മൈസൂരു, ബംഗളൂരു മേഖലകളിലേക്കും, വീരാജ്പേട്ട, മടിക്കേരി അടക്കമുള്ള നഗരങ്ങളിലേക്കും ഇതുവഴി കടന്നു പോകുന്നു. കൂടാതെ ബംഗളൂരു, മൈസൂരു, ഹുൻസൂർ തുടങ്ങിയ കർണാടകത്തിലെ വിവിധ നഗരങ്ങളില്‍നിന്നും ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിത്യവും നിരവധി ചരക്ക് വാഹനങ്ങളും കേരളത്തിലേക്ക് ഇതുവഴിയാണ് എത്തുന്നത്.

കഴിഞ്ഞ ബുധനാഴ്ച മരം കയറ്റിവന്ന ലോറിയും കോഴി വണ്ടിയും മറിഞ്ഞതിനെ തുടർന്ന് എട്ടുമണിക്കൂറിലേറെയാണ് ചുരം പാതയില്‍ ഗതാഗത തടസ്സമുണ്ടായത്. ഒരു  വാഹനത്തിനും കടന്നുപോകാനാവാത്ത വിധം റോഡ് പൂർണമായും തടസ്സപ്പെട്ടു. വീരാജ്പേട്ടയില്‍നിന്നും എത്തിയ റിക്കവറി വാഹനം ഉപയോഗിച്ച്‌ പിക്കപ്പ് വാൻ വലിച്ചുമാറ്റിയെങ്കിലും ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു.

വള്ളിത്തോടുനിന്ന് എത്തിയ വലിയ ക്രെയിൻ ഉപയോഗിച്ച്‌ 11 മണിയോടെ മറിഞ്ഞ ലോറി നിവർത്തിയാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. ഓണാവധിക്കായി ബംഗളുരു, മൈസൂരു തുടങ്ങിയ പട്ടണങ്ങളില്‍നിന്നും വന്ന യാത്രക്കാരാണ് മണിക്കൂറുകള്‍ ബ്രഹ്മഗിരി സങ്കേതത്തിന്റെ ഭാഗമായ കൊടും വനത്തില്‍ കുടുങ്ങിയത്.

മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതോടെ സ്ത്രീകളും കുട്ടികളും അടക്കം പലരും വനത്തിലൂടെ ചുരമിറങ്ങി കൂട്ടുപുഴയില്‍ എത്തുകയായായിരുന്നു. മാക്കൂട്ടം ചെക്ക് പോസ്റ്റ് കടന്നാല്‍ 12 കി.മീറ്ററോളം പാതയില്‍ വൈദ്യുതി ബന്ധമോ മൊബൈല്‍ നെറ്റ് വർക്കോ ഇല്ലാത്ത പാതയാണ്. രാത്രിയില്‍ വാഹനങ്ങള്‍ ചുരത്തില്‍ അപകടത്തില്‍പെട്ടാല്‍ കൂരിരുട്ടില്‍ കഴിയേണ്ട അവസ്ഥയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group