Join News @ Iritty Whats App Group

സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

തലശേരി> കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് വിടവാങ്ങി. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന് (54) മരണത്തിന് കീഴടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയില് മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്ത് രണ്ടിന് വൈകിട്ടാണ് അതീവഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതമുണ്ടായതിനെതുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.

കൂത്തുപറമ്പില് 1994 നവംബര് 25ന് നടന്ന ഡിവൈഎഫ്ഐ സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില് സുഷുമ്നനാഡി തകര്ന്ന് ഇരുപത്തിനാലാം വയസില് കിടപ്പിലായതാണ് പുഷ്പന്. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതല് കരുത്തോടെ തിരിച്ചുവന്നു. സിപിഐ എം നോര്ത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.

പുഷ്പനെ കാണാന് ചെഗുവേരയുടെ മകള് അലിഡ ഗുവേര ഉള്പ്പെടെ അനേകായിരങ്ങള് ഇതിനകം മേനപ്രത്തെ വീട്ടിലെത്തി. കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള് അധിക്ഷേപിച്ച സന്ദര്ഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി. ബാലസംഘത്തിലൂടെയാണ് മനസ്സില് ഇടതുപക്ഷ ആശയം വേരുറച്ചത്. നോര്ത്ത് മേനപ്രം എല്പി സ്കൂളിലും ചൊക്ലി രാമവിലാസം സ്കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ചു. സ്കൂളില് എസ്എഫ്ഐ പ്രവര്ത്തകനായിരുന്നു. വീട്ടിലെ പ്രയാസം കാരണം പഠനം നിര്ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില് ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില് ജോലിചെയ്തു. ബംഗളൂരുവില്നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സമരത്തില് പങ്കെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group