Join News @ Iritty Whats App Group

‘അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലി, പാർട്ടിയെ കുറിച്ചും സംഘടനാ രീതികളെക്കുറിച്ചും അറിയില്ല’; എംവി ​ഗോവിന്ദൻ

അൻവർ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും ഡൽഹിയിലെ കേരളം ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ എംവി ​ഗോവിന്ദൻ പറഞ്ഞു. അൻവറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്നും തുടർച്ചയായുള്ള അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് ഗോവിന്ദൻ പറഞ്ഞു.

അൻവർ പഴയ കാല കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബമാണ്. കെ കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോഴാണ് കോൺഗ്രസ് വിട്ടത്. ഡിഐസി കോൺഗ്രസിൽ ചേർന്നപ്പോൾ അൻവർ തിരിച്ചുപോയില്ല. തുടർന്ന് പാർട്ടിയുടെ ഭാഗമായി. സാധാരണ പാർട്ടിക്കാരുടെ വികാരം ഉൾക്കൊണ്ട് പ്രവർത്തിക്കുമെന്നാണ് അൻവർ പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനം അങ്ങനെയല്ല.

സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അൻവർ പ്രവർത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ ഇതു വരെ അൻവറിന് കഴിഞ്ഞില്ല. വർഗ ബഹുജന സംഘടനകളിലും പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട് പാർട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അമർത്യാസെൻ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാർട്ടിയും, സർക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയിൽ എല്ലായ്പ്പോഴും സർക്കാർ ഇടപെടുന്നു. ഈ പശ്ചാത്തലത്തിൽ വേണം അൻവറിന്റെ പരാതിയെ കാണാനെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

അൻവർ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. സർക്കാരിന് കൊടുത്ത പരാതിയുടെ പകർപ്പ് പാർട്ടിക്കും നൽകി. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി. സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചു. സർക്കാരിന് നൽകിയ പരാതിയായതിനാൽ ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാം എന്നായിരുന്നു പാർട്ടി നിലപാട്. ആദ്യ പരാതിയിൽ ശശിക്കെതിരെ പരാമർശമില്ലായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ ഉൾപ്പെടുത്തി. താൻ നേരിട്ട് അൻവറിനെ വിളിച്ചു. 3ന് കാണാൻ തീരുമാനിച്ചു. അതിനിടെ അച്ചടക്കം ലംഘിച്ച് വാർത്താ സമ്മേളനം നടത്തി. വാർത്ത സമ്മേളനവും, ആക്ഷേപവും തുടർന്നു. ഇത്തരം നിലപാട് പാടില്ലെന് സന്ദേശം നൽകി പാർട്ടി വാർത്താക്കുറിപ്പ് ഇറക്കി. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കി. അച്ചടക്കം പാലിക്കേണ്ടയാൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസിനൊപ്പമായിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു എംഎൽഎ പോലും ആകാനായിട്ടില്ല. വർഗ, ഭൂജന പ്രസ്ഥാനത്തിലോ അതിന്റെ ഭാരവാഹിയായോ ഇന്നുവരെ പ്രവർത്തിച്ചിട്ടില്ല. സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി അംഗം എന്ന നിലയിൽ മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയമായി ബന്ധമുള്ള പ്രധാനപ്പെട്ട വേദികളിലൊന്നും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ചും സംഘടനാരീതികളെക്കുറിച്ചും അദ്ദേഹത്തിന് അറിവില്ല- എംവി ഗോവിന്ദൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group