ഡൽഹിയിൽ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പരിശോധന ശക്തമാക്കാൻ മുൻസിപ്പൽ കോർപറേഷൻ. 13 സിവിൽ സർവീസ് കോച്ചിങ് സെന്ററുകൾ പൂട്ടിച്ചു. കോച്ചിംഗ് സെൻ്ററിലെ അപകടവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ സ്ഥാപന ഉടമയെയും കോ ഓര്‍ഡിനേറ്ററെയും അറസ്റ്റ് ചെയ്തിരുന്നു.
ബെസ്‌മെൻ്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണെന്നാണ് കണ്ടെത്തൽ. ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ദില്ലി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ റാവൂസ് സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റിലാണ് വെള്ളം കയറി മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചത്. തെലങ്കാന സ്വദേശി തനിയ സോണി, ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരാണ് സംഭവത്തില്‍ മരിച്ച മറ്റ് രണ്ടുപേര്‍. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് മരിച്ച എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍.
Post a Comment