ഇരിട്ടി: അതിതീവ്ര മഴയില്‍ ഇരിട്ടി മേഖലയിലെ പാലങ്ങളും നിരവധി കൃഷിയിടങ്ങളും വെള്ളത്തിലായി. വീട്ടുമതിലുകള്‍ ഇടിയുകയും മരംവീണും മറ്റും വിവിധ മേഖലകളില്‍ വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു.
കർണാടക വനമേഖലകളില്‍ ഉണ്ടായ ശക്തമായ മഴയില്‍ ഉരുള്‍പൊട്ടല്‍ സമാനമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഉളിക്കല്‍ മേഖലയിലെ മണിക്കടവ് നുച്യാട് പുഴ കരകവിഞ്ഞു. മണിക്കടവ് ചപ്പാത്ത് പാലവും വട്ട്യാംതോട്, വയത്തൂർ പാലങ്ങളും വെള്ളത്തിനടിയിലായി. പാലപ്പുഴ പാലം കരകവിഞ്ഞൊഴുകിയതിനെ തുടർന്നു ആറളം ഫാം -പാലപ്പുഴ റൂട്ടില്‍ വൈകുന്നേരം വരെ ഗതാഗതം നിലച്ചിരുന്നു. വൈകുന്നേരം വെള്ളം പാലത്തിന്റെ മുകളില്‍ നിന്ന് ഇറങ്ങിയത്തോടെ ഗതാഗതയോഗ്യമായി. ഫാമും ആറളം വന്യജീവി സങ്കേതവും ഒറ്റപ്പെട്ടു. നിർമ്മാണം നടക്കുന്ന ചെന്തോട് പാലത്തിന്റെ സമാന്തരപാതയ്ക്ക് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയതിനെത്തുടർന്ന് ആറളം മണത്തണ മലയോര ഹൈവേയിലും ഗതാഗതം തടസ്സപ്പെട്ടു.
ഉളിയില്‍ തോട് കവിഞ്ഞൊഴുകി സ്‌കൂള്‍ മുറ്റം വെള്ളത്തിലായതിനെത്തുടർന്ന് ഉളിയില്‍ ഗവ.യു.പി.സ്‌കൂളിന് വ്യാഴാഴ്ച അവധി നല്‍കി. ബാവലിപ്പുഴയില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് പാലപ്പുഴ പാലവും ചെന്തോട് പാലത്തിന്റെ സമാന്തര പാതയും കരകവിഞ്ഞത്. കർണാടക അതിർത്തിയിലെ ബാരാപ്പുഴയിലും ജനനിരപ്പ് ഉയർന്നിട്ടുണ്ട്.
കൂട്ടുപുഴ പേരട്ടയില്‍ മരം കടപുഴകി ജുമാ മജ്സിദിനു മുകളിലേക്ക് വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണു. ഇവിടെ അഞ്ചോളം വൈദ്യുതി തൂണുകള്‍ നിലംപൊത്തുകയും പേരട്ട -മട്ടിണി റോഡില്‍ ഗതാഗതവും നിലച്ചു.
ആറളം ഒടാക്കലില്‍ ബാബു തറപ്പേലിന്റെ വീടിന് മുകളിലേക്ക് മരം വീണു. വീടിന് കേടുപാടുകള്‍ സംഭവിച്ചു. അയ്യൻകുന്നില്‍ ചരള്‍ അങ്കണവാടിയുടെ മതില്‍ ഇടിഞ്ഞു. രണ്ടാംകടവ് വാളത്തോട് പഴനിലത്ത് ബിനീഷിന്റെ വീട് പിറകുവശത്തെ മണ്‍തിട്ട ഇടിഞ്ഞു വീണ് വീട് അപകടത്തിലായി. പായത്തും നിരവധിയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഉളിക്കല്‍ പഞ്ചായത്ത് അംഗം ബിജു വെങ്ങനപ്പള്ളിയുടെ വീട്ടുമതില്‍ തകർന്നു. പടിയൂർ പുലിക്കാട് മണിയാലില്‍ രാജന്റെ വീടിനു പിറകിലെ മതില്‍ ഇടിഞ്ഞു വൈദ്യുതി തൂണ്‍ അപകടത്തിലായി. വീട് ഭീഷണിയിലാണ്.
പുന്നാട് ചെമ്ബോറ സ്വദേശി രാജീവന്റെ വീട്ടുമതില്‍ ഇടിഞ്ഞു വീണു. മതിലിന്റെ കല്ലും മണ്ണും വീണ് മതിലിനോട് ചേർന്ന് തോടുകണക്കെ ഒഴുകിയിരുന്ന വെള്ളം സമീപവാസിയായ ലക്ഷ്മി അമ്മയുടെ പറമ്ബിലേക്ക് ഒഴുകി വീട്ടുമുറ്റവും പറമ്ബും നിറഞ്ഞു കവിഞ്ഞു.
ഇരിട്ടി ഐബിക്കു സമീപം കോണ്‍ക്രീറ്റ് റോഡിന്റെ സംരക്ഷണ ഭിത്തി 3 മീറ്ററോളം ഉയരത്തിലും വീതിയിലും ഇടിഞ്ഞു. അടിവശത്ത് മണ്ണ് ഇടിഞ്ഞുപോയ നിലയില്‍ റോഡ് അപകടത്തിലാണ്.
ഉളിയില്‍ മേഖലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഉളിയില്‍ പാച്ചിലാളം, ഉളിയില്‍ മുല്ലേരിക്കണ്ടി കല്ലേരിക്കല്‍ റോഡുകള്‍ വെള്ളത്തിനടിയിലാണ്. പാച്ചിലാളം റോഡ് മണ്ണിടിച്ചില്‍ മൂലം വൻ അപകട ഭീഷണിയിലാണ്. തോട് കടന്നു പോകുന്ന സമീപത്തെ പറമ്ബുകളിലെല്ലാം വെള്ളം കയറി കൃഷിനാശം ഉണ്ടായി. കുന്നിൻകീഴില്‍ അത്തപുഞ്ച റോഡ്, പാലത്തിന് സമീപം പൂർണമായും വെള്ളത്തിലായി ഈ ഭാഗത്ത് വയല്‍ മുഴുവൻ വെള്ളത്തിനടിയിലാണ്. കൃഷിയും നാശത്തിലാണ്. കാലാങ്കിയില്‍ ഓരത്തേല്‍ ജോർജിന്റെ വീടിനു മുകളില്‍ മരം വീണു കേടുപാട് സംഭവിച്ചു. കാലാങ്കി പഴയ പള്ളി ഗ്രൗണ്ടില്‍ പണിത സ്റ്റേജിന്റെ ഒരു ഭാഗവും മതില്‍ക്കെട്ടും 15 മീറ്ററോളം ഇടിഞ്ഞു. പടിയൂരില്‍ കല്യാട് സ്വദേശി കരുവൻ വിശ്വനാഥന്റെ കൃഷിയിടത്തില്‍ ഭൂമി അഞ്ച് മീറ്ററോളം താഴ്ന്ന് കുളം രൂപപ്പെട്ടു. തില്ലങ്കേരി വാഴക്കാല്‍, തെക്കം പൊയില്‍, നെല്യാട്ടേരി പ്രദേശങ്ങളിലും വെള്ളം കയറി കൃഷിനാശമുണ്ടായി. ആറളം ചെടിക്കുളത്ത് പെരുന്തേയില്‍ മറിയത്തിന്റെ വീട്ടിന് മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു.
Post a Comment