കൊളംബോ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതപരമല്ലാതെ സംസ്കരിച്ചതിൽ മുസ്ലീം സമുദായത്തോട് മാപ്പ് പറയുമെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു. മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങൾക്ക് മതപരമായ അവകാശങ്ങൾ നിഷേധിച്ച് മൃതദേഹം സംസ്‌കരിക്കുന്നതിന് 2020-ൽ പുറപ്പെടുവിച്ച നിർബന്ധിത ഉത്തരവ് കടുത്ത വിമർശനങ്ങളെ തുടർന്ന് 2021 ഫെബ്രുവരിയിൽ പിൻവലിച്ചിരുന്നു. സംഭവത്തിൽ മുസ്ലീം സമുദായത്തോട് മാപ്പ് പറയാനുള്ള നിർദേശം ശ്രീലങ്കൻ കാബിനറ്റ് തിങ്കളാഴ്ച ചേർന്ന യോഗത്തിൽ അംഗീകരിച്ചതായി അറിയിച്ചു. ഇത്തരം വിവാദ നീക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനിർമാണം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മതപരമായ വിവേചനാധികാരത്തിൻ്റെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള നിർദ്ദിഷ്ട നിയമനിർമ്മാണത്തിനും മന്ത്രിസഭ അംഗീകാരം നൽകിയതായി കുറിപ്പിൽ പറയുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെ നിർബന്ധിത ദഹിപ്പിക്കൽ നയത്തെ മുസ്ലീം സമുദായം എതിർത്തിരുന്നു. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതോടെ മുസ്ലിം വിഭാഗം മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിൽ ഉപേക്ഷിച്ച സംഭവമുണ്ടായി. ഒന്നുകിൽ ശവസംസ്‌കാരത്തിന് തങ്ങൾക്ക് അനുവാദം നൽകണമെന്നും അല്ലെങ്കിൽ തങ്ങളെ അറിയിക്കാതെ ചെയ്യണമെന്നും സമുദായ നേതാക്കൾ ആവശ്യപ്പെട്ടു. മൃതദേഹം ദഹിപ്പിക്കുന്നത് ഇസ്ലാമിൽ നിഷിദ്ധമാണ്.
2021 ഫെബ്രുവരിയിൽ ഉത്തരവ് പിൻവലിക്കുന്നതുവരെ മുസ്ലീം വ്യക്തികളുടെ 276 മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുസ്ലിം വിഭാഗത്തിന്റെ ആവശ്യത്തെ ശ്രീലങ്കൻ സർക്കാർ എതിർക്കുകയായിരുന്നു. കൊവിഡ് ഇരകളുടെ സംസ്‌കാരം ജലത്തെ മലിനമാക്കുമെന്നും അതുവഴി പകർച്ചവ്യാധി കൂടുതൽ വ്യാപിക്കുമെന്നുമാണ് സർക്കാർ അറിയിച്ചത്. എന്നാൽ, യുഎൻ അടക്കം ശ്രീലങ്കൻ സർക്കാറിന്റെ ഉത്തരവിനെ രൂക്ഷമായി വിമർശിച്ചു. ശ്രീലങ്കൻ സർക്കാറിന്റെ തീരുമാനം ഇരകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വികാരങ്ങളെ മാനിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. നിർബന്ധിത ശവസംസ്കാര തീരുമാനം പിൻവലിക്കണമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് (ഒഐസി) രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.
Post a Comment