Join News @ Iritty Whats App Group

വഞ്ചിയൂർ വെടിവെപ്പ്; അക്രമി വന്നത് വ്യാജ നമ്പർ പതിപ്പിച്ച കാറിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊ‍ർജിതം


തിരുവനന്തപുരം: തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള വെടിവയ്പ്പിൽ സ്ത്രീക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിയായ അക്രമിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ത്രീയാണ് അക്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അക്രമി സഞ്ചരിച്ച കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് അക്രമി എത്തിയത്. വ്യാജ നമ്പര്‍ പതിപ്പിച്ച കാറിലാണ് അക്രമി എത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അക്രമി എത്തിയ കാറില്‍ പതിച്ചിരുന്ന നമ്പര്‍ സ്വിഫ്റ്റ് കാറിന്‍റേതാണെന്നും കണ്ടെത്തി. പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോടേക്ക് വിറ്റത്. ഈ കാറിന്‍റെ നമ്പര്‍ ആണ് അക്രമി സഞ്ചരിച്ച കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്.

കൊറിയര്‍ നൽകാനെന്ന പേരിൽ എത്തിയ മറ്റൊരു സ്ത്രീയാണ് വെടിയുതിര്‍ത്തതെന്നാണ് മൊഴി. കൈവെള്ളക്ക് പരിക്കേറ്റ ചെമ്പകശ്ശേരി സ്വദേശി ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിംഗ് ബെല്ലു കേട്ട് ഷിനിയുടെ ഭര്‍ത്താവിന്‍റെ അച്ഛനാണ് വാതില്‍ തുറന്ന് പുറത്തെത്തിയത്.രജിസ്ട്രേഡ് കൊറിയര്‍ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു വന്നയാളുടെ ആവശ്യം. പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ പുറത്തേക്ക് വന്ന ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയാണ് വെടിയുതിര്‍ത്തത്. ഒരെണ്ണം കയ്യിൽ കൊണ്ടു ബാക്കി രണ്ടെണ്ണം തറയിലും പതിച്ചു. 

നാഷണൽ ഹെൽത്ത് മിഷൻ പിആര്‍ഒ ആണ് ഷിനി. ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്. സ്ത്രീ വന്ന് പോയ കാറിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം എടുത്തിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി.വ്യക്തിപരമായ മുൻവൈരാഗ്യമെന്തെങ്കിലും അക്രമത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എല്ലാ വഴിക്കും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറയുന്നു.കൈക്ക് നിസ്സാര പരിക്ക് മാത്രമാണ് ഷിനിക്ക് ഉള്ളത്. വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group