Join News @ Iritty Whats App Group

റഹീം ഉടനെത്തും: 'എന്റെ കുട്ടി ഒന്നിങ്ങട് വന്നോട്ടെ, എനിക്കിപ്പോ ഒന്നും പറയാൻ കഴിയണില്ല'; ഉമ്മ കാത്തിരിക്കുന്നു


കോഴിക്കോട്. സൗദി തടവിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീം ഉടൻ ജയിൽ മോചിതനാകും. അടുത്ത കോടതി സിറ്റിം​ഗിൽ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റെ അഭിഭാഷകൻ കുടുംബത്തെ അറിയിച്ചു. 10 ദിവസത്തിന് ശേഷം റഹീമിന് വീട്ടിലെത്താനാകുമെന്ന് പ്രതീക്ഷയിലാണ് കുടുംബം. മോചനത്തിനായുള്ള നടപടി ക്രമങ്ങൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. 

ഒരാഴ്ചക്കുള്ളിൽ തിരികെ എത്തുമെന്നാണ് റഹീം പറഞ്ഞതെന്ന് സഹോദരിയുടെ മകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ച അവർ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തായാലും പത്തോ പതിനഞ്ചോ ദിവസങ്ങൾക്കുള്ളിൽ റഹീം റിലീസാകും. വിളിച്ചപ്പോൾ സന്തോഷത്തിലാണ് മറുപടി പറഞ്ഞത്. ദിവസങ്ങൾ നീങ്ങുന്നില്ലെന്നാണ് ആള് വിളിച്ചപ്പോ പറഞ്ഞത്. സഹോദരിയുടെ മകന്റെ വാക്കുകളിങ്ങനെ.

എന്റെ കുട്ടി ഒന്നിങ്ങട് വന്നോട്ടെ, എനിക്കിപ്പോ ഒന്നും പറയാൻ കഴിയുന്നില്ല. വന്ന് ഒന്ന് കണ്ടാലേ എനിക്ക് സമാധാനമുള്ളൂ. വിളിക്കും, എന്തൊക്കെ വർത്താനം എന്നൊക്കെ ചോദിക്കും. അവനോടും ഒന്നും പറയാൻ കഴിയാറില്ല. ഒന്ന് വന്ന് കണ്ടാലേ എനിക്ക് സമാധാനമുള്ളൂ. സന്തോഷമായിട്ടിരിക്കാൻ അവനെന്നോട് പറയും എന്നാല് അങ്ങനെയിരിക്കാൻ പറ്റണ്ടേ? റഹീമിന്റെ ഉമ്മ ചോദിക്കുന്നു. പ്രതീക്ഷയോടു കൂടെ റഹീമിനെ കാത്തിരിക്കുകയാണ് ഈ കുടുംബം.  

സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച ദയധനമായ ഒന്നര കോടി സൗദി റിയാൽ കെട്ടിവെച്ചതോടെ അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദ് ചെയ്തിരുന്നു. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്. 

2006 ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15 കാരൻ അനസ് അൽശഹ്‌രിയാണ് കൊല്ലപ്പെട്ടത്. ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group