അങ്കോള> സംസ്ഥാന സർക്കാർ ഇടപെട്ടതിനാൽ മാത്രമാണ് തിരച്ചിൽ ഈ അവസ്ഥയിലെങ്കിലും എത്തിയതെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. ആദ്യ ദിവസം മുതൽ ഭാരത് ബെൻസ് കമ്പനി നൽകിയ ജിപിഎസ് വിവരങ്ങൾ കർണാടക അധികൃതർക്ക് നൽകിയതാണ്. അങ്ങനെയൊരു ലോറിയില്ല എന്ന നിലപാടാണ് അവർ എടുത്തത്. ലോറി കണ്ടെത്തി അവിടത്തേക്ക് ഓക്സിജനും മറ്റും എത്തിച്ച് തിരച്ചിൽ തുടരുകയായിരുന്നു വേണ്ടിയിരുന്നത്.
ലോറിയുടെ ഉടമ മനാഫ്
എന്നാൽ വെള്ളിയാഴ്ച കേരളം ശക്തമായി ഇടപെടതോടെ മാത്രം തിരച്ചിൽ സജീവമായി. അതുവരെ കർണാടക മാധ്യമങ്ങളും തിരിഞ്ഞു നോക്കിയില്ല. കേരളത്തിൻ്റെ സമ്മർദ്ദം കണ്ട്, ലോറി ഡ്രൈവർ കേരള രാഷ്ട്രീയത്തിൽ അത്ര സ്വാധീനമുള്ളയാളാണോ എന്നാണ് പൊലീസുകാർ ചോദിച്ചത്. ഡ്രൈവറായാലും മന്ത്രിയായാലും കേരളം ജീവന് ഒരേ പരിഗണനയാണ് കൊടുക്കുന്നത് എന്ന് ഇവിടത്തുകാർക്കറിയില്ലല്ലോ. കേരളം ഒത്തു പിടിച്ചതിനാൽ മാത്രമാണ് ഇങ്ങനെയെങ്കിലും ഉണ്ടായത്. നിലവിൽ തിരച്ചിൽ ഇഴയുകയാണെന്നും തിരച്ചിൽ സംഘം തീരെ പ്രൊഫഷണലല്ലെന്നും മനാഫ് പറഞ്ഞു.
കൈയേറ്റം ചെയ്യാനും ശ്രമം
കർണാടക അധികൃതരുടെ നിസ്സംഗത ചോദ്യം ചെയ്ത ലോറി ഉടമ മനാഫിനെ കൈയേറ്റം ചെയ്യാൻ കർണാടക പൊലീസിൻ്റെ ശ്രമം. തിരച്ചിൽ ഇഴയുകയാണെന്ന് കേരളത്തിലെ മാധ്യമങ്ങളോട് പറയുമ്പോഴാണ് പൊലീസ് ഇടപെട്ടത്. തെരച്ചിൽ സ്ഥലത്തു നിന്നും അപകട സാധ്യത ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ അഞ്ച് കിലോമീറ്റർ അങ്കോള ഭാഗത്തേക്ക് മാറ്റിയിരുന്നു. ശനി ഉച്ചക്ക് ശേഷം ഇവിടെ നിന്നാണ് ദൃശ്യമാധ്യമങ്ങളും മറ്റും വാർത്ത നൽകിയത്. ഇവിടേക്ക് വന്നാണ് മനാഫ് പ്രതികരിച്ചത്. ഇത് പൊലീസ് തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി.
തെരച്ചിൽ ഊർജിതമാക്കാൻ തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് ഇസ്രയേൽ എന്ന രക്ഷാപ്രവർത്തകനെ മനാഫ് എത്തിച്ചിരുന്നു. ഉത്തരാഖണ്ഡിലും പെട്ടിമുടിയിലും തെരച്ചിലിനിറങ്ങിയ സന്നദ്ധ രക്ഷാ സംഘത്തിൽ പെട്ടയാളാണ് രഞ്ജിത്ത്. ഇയാളെയും പൊലീസ് സ്ഥലത്തേക്ക് പോകുന്നത് തടഞ്ഞിരുന്നു. ഉത്തര കന്നഡ കലക്ടറെ കേരളാ പൊലീസ് സംഘം ബന്ധപ്പെട്ടാണ് രഞ്ജിത്തിനെ സ്ഥലത്തേക്ക് കടത്തി വിട്ടത്.
Post a Comment