തൃശൂര്‍: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കരുതലെടുത്ത് സംസ്ഥാനം. ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ് തുറന്നത്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുള്ളത്.
എല്ലാ താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്്.
മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ വിനോദത്തിനുള്ള ഉപാധിയാക്കി മാറ്റരുതെന്നും ജലാശയത്തില്‍ ഇറങ്ങരുതെന്നും മലയോര യാത്രകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കേരള തീരത്ത് അതിശക്തമായ കാറ്റ് അടിച്ചേക്കുമെന്നും കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ തിരമാലയ്ക്ക് സാധ്യത ഉള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം കോഴിക്കോട് ജില്ലകളിലും തീരപ്രദേശത്ത് ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. തെക്കന്‍ ജില്ലകളിലും കനത്തമഴയില്‍ വ്യാപക നാശനഷ്ടം തുടരുകയാണ്. കേരളത്തില്‍ ഉടനീളം മഴക്കെടുതികള്‍ രൂക്ഷമായി. കോട്ടയം കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിന്റെ നടപന്തലിന് മുകളിലേക്ക് 500 വര്‍ഷം പഴക്കമുള്ള കാഞ്ഞിരമരം കടപുഴകി വീണു. മലപ്പുറം എടവണ്ണപ്പാറ പണിക്കരപുരയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് ബസ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ ജിഷ്ണുവിനാണ് പരിക്കേറ്റത്. മലപ്പുറം താമരക്കുഴിയില്‍ ഗുഡ്‌സ് ഓട്ടോയ്ക്ക് മുകളില്‍ മരം വീണു ഡ്രൈവര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ നിരവധി ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി. പരിക്കേറ്റയാളെ പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആലുവ തോട്ടക്കാട്ടുകര പെരിയാര്‍ ഫ്ളാറ്റിന് മുന്നില്‍ മരം വീണു. ജിസിഡിഎ റോഡിന് കുറുകെ ഇലക്ട്രിക് പോസ്റ്റിലേക്കാണ് മരം വീണത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ആലുവയില്‍ കനത്തമഴയില്‍ പെരിയാര്‍ കരകവിഞ്ഞ് ശിവക്ഷേത്രം മുങ്ങി. ക്ഷേത്രത്തിലും മണപ്പുറത്തും വെള്ളം കയറി്.
ഇടുക്കിയിലും ശക്തമായ മഴയാണ് പെയ്തത്. കല്ലാര്‍കുട്ടി, കല്ലാര്‍ അണക്കെട്ടുകള്‍ തുറന്നു. ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാറക്കല്ലുകള്‍ വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു. രണ്ട് ദിവസത്തിലായി ഒന്നരക്കോടിയുടെ നഷ്ടമാണുണ്ടായത്. മാട്ടുപ്പെട്ടി യില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. രാജാക്കാട്-മയിലാടുപാറ റൂട്ടില്‍ വിവിധ ഇടങ്ങളില്‍ മരം വീണു. വാഹനഗതാഗതം ഭാഗികമായി നിലച്ചു. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ ശക്തമായ കാറ്റില്‍ പോസ്റ്റിന് മുകളിലേക്ക്് തേക്കുമരം ഒടിഞ്ഞുവീണു.
Post a Comment