ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ റോഡിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 90% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി വ്യക്തമാക്കി. വൻ മൺകൂന പതിച്ച പുഴയിലേക്ക് തിരച്ചിൽ നീളും.
'ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നത്. അതിനാൽ കരയിൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും കർണാടക റവന്യു മന്ത്രി വിശദീകരിച്ചു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ റോഡിൽ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തിൽ ഇനി തെരച്ചിൽ പുഴയിലേക്ക് മാറ്റിയേക്കും.
'രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതെ ആയിട്ടുണ്ട്. രാത്രി തെരച്ചിൽ നടത്തരുതെന്ന് ജിയോളജിക്കൽ സർവേ നിർബന്ധമായും പറഞ്ഞിട്ടുണ്ട്. കനത്ത മഴയുണ്ട്. അതിനാൽ രാത്രി ഓപ്പറേഷൻ ഉണ്ടാവില്ല'. വെള്ളത്തിൽ തെരച്ചിൽ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും കർണാടക അറിയിച്ചു.
അർജുന്റെ തെരച്ചിലിനായി കരസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. ഷിരൂരിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ടെന്നതാണ് തിരിച്ചടി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്.
Post a Comment