ഇരിട്ടി: ആറളം പഞ്ചായത്തിലെ ആറളത്ത് നിരവധിപേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ഊർജിത പ്രതിരോധ നടപടികള്‍ ആരംഭിച്ചു.
ആറളം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ പത്തോളം വിദ്യാർഥികളും രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു. ചടങ്ങ് നടന്ന വീട്ടിലെ അംഗങ്ങള്‍ക്ക് മഞ്ഞപ്പിത്തം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വിദ്യാർഥികള്‍ക്കടക്കം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ആറളം പിഎച്ച്‌സിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സ്കൂളില്‍ മെഡിക്കല്‍ ക്യാമ്ബ് നടത്തി. 97 ഓളം വിദ്യാർഥികള്‍ ക്യാമ്ബില്‍ പങ്കെടുത്തു. ഇതില്‍ അഞ്ചോളം വിദ്യാർഥികളുടെ രക്ത സാമ്ബിളുകള്‍ ടെസ്റ്റിനായി അയച്ചു. സ്കൂളിന് സമീപത്തെ 1500 ഓളം വീടുകളിലെ കുടിവെള്ള സ്രോതസുകളില്‍ സൂപ്പർ ക്ലോറിനേഷൻ നടത്തി.
കുട്ടികളില്‍ ഭീതി ഒഴിവാക്കാനായി മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ഓണ്‍ലൈൻ മീറ്റിംഗ് നടത്തി. കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത് സ്കൂളിന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും സ്കൂളിലേയും സമീപത്തെയും കിണറുകളും കുടിവെള്ള ശ്രോതസുകളും ആരോഗ്യ വകുപ്പ് ക്ലോറിനേഷൻ നടത്തി ശുചീകരണം നടത്തിയെന്നും മുഖ്യാധ്യാപിക അറിയിച്ചു.
മഞ്ഞപ്പിത്തം പടർന്നതിനെ തുടർന്ന് സ്കൂളില്‍ പ്രവർത്തിച്ചുവന്നിരുന്ന ജില്ലാ പഞ്ചായത്തിന്‍റെ സ്കൂഫെ കാന്‍റീൻ അടച്ചതായും അവർ പറഞ്ഞു. മെഡിക്കല്‍ ക്യാമ്ബില്‍ ഡോക്ടർ ജിയോ, ജൂണിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ ഷാഫി അലി, എസ്.സി. അരുണ്‍, എല്‍എച്ച്‌ഐ അംബിക, ജെപിഎച്ച്‌എൻ അഞ്ജന, മുബഷിറ, എംഎസ്‌എല്‍പി രേവതി എന്നിവർ പങ്കെടുത്തു.
Post a Comment