Join News @ Iritty Whats App Group

ലാഭവിഹിതം പെരുപ്പിച്ചുകാട്ടാൻ മലയാള സിനിമയിൽ ഇടനില സംഘങ്ങൾ; ആളില്ലാത്ത സിനിമകൾക്കും കാണികൾ, അന്വേഷണം


കൊച്ചി: സിനിമകളുടെ ലാഭവിഹിതം പെരുപ്പിച്ചുകാട്ടാൻ മലയാള സിനിമയിൽ ഇടനില സംഘങ്ങൾ സജീവം. ആളില്ലാത്ത സിനിമകൾക്ക് കാണികളെ എത്തിക്കാനും തിയേറ്റർ ബുക്കിങ് ആപ്പുകളിൽ റേറ്റിങ് വ്യാജമായി കൂട്ടാനുമാണ് ഇടനിലക്കാർ പ്രവർത്തിക്കുന്നത്. കളളപ്പണം വെളുപ്പിക്കാൻ ലാഭവിഹിതം പെരുപ്പിച്ചുകാട്ടിയെന്ന ആരോപണത്തിൽ മ‍ഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരം ഇടപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

'തകർത്തു, പൊളിച്ചു, മാരകം' എന്നൊക്കെ പറഞ്ഞ്, നമ്മൾ കേൾക്കുന്ന പല വിശേഷണങ്ങളും വന്ന വഴി കണ്ടല്ലോ, ചില സിനിമകൾ ഒക്കെ ഒടിടിയിൽ കണ്ട്, ഇതാണോ ഇത്ര വലിയ ഹൈപ്പ് ഉണ്ടാക്കിയത് എന്ന് നമ്മൾ എത്ര തവണ ചിന്തിച്ചിട്ടുണ്ട്. പേരൊന്നും പറയുന്നില്ല. പക്ഷേ പലതും ഉണ്ട് അങ്ങനെ. കാശ് കൊടുത്ത് വാങ്ങുന്ന റിവ്യൂവും റേറ്റിംഗുകളാണ് ഇതിനൊക്കെ പിന്നിലെന്നാണ് പുറത്തുവരുന്നത്. മലയാളത്തിൽ കുറേ നാളായി സിനിമകളുടെ പെരുമഴക്കാലമാണ്. റീലീസ് ചെയ്ത് രണ്ടുദിവസം കഴിഞ്ഞാൽ ഏതും പിന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. നാലാളു കയറാത്ത സിനിമപോലും റേറ്റിങ് ചാർട്ടുകളിൽ ഒന്നാമതെത്തും. 

മലയാളത്തിലെ ചില സിനിമാ നിർമാതാക്കളിൽ നിന്നാണ് തിയേറ്ററുകളിലേക്ക് ആളെ കയറ്റുന്ന ഇടനിലസംഘങ്ങളെ കുറിച്ചറിഞ്ഞത്. മീനച്ചിൽ ഡയറീസ് എന്ന പേരിൽ ഞങ്ങളൊരു സിനിമയെടുക്കുന്നു. ഓഗസ്റ്റ് പതിനഞ്ചിന് റിലീസ്. താരങ്ങളൊന്നുമില്ല. ഒടിടിടയടക്കം വിറ്റുപോകാൻ വേണ്ട ഗിമ്മിക്കുവേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് അമ്പരപ്പിക്കുന്ന വിവരം അറിഞ്ഞത്. 

അൻപത് സെന്‍ററുകളിൽവരെ തിയേറ്ററുകളിലേക്ക് ആളെ കയറ്റിത്തരും. കൊച്ചിയിൽ മാളുകളിലടക്കം എല്ലായിടത്തും ആളുണ്ട്. ഓരോ ഷോയ്ക്കും ആളെ കയറ്റും. ടിക്കറ്റ് ചാർജിന് പുറമേ ഓരോ ടിക്കറ്റിനും സർവീസ് ചാർജും വേണം. തിയേറ്റർ ആപ്പുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യും. അതിന്‍റെ രസീതും കയറിയവരുടെ ചിത്രങ്ങളും തെളിവായി അയച്ചുതരും. എല്ലാ ദിവസവും വൈകുന്നേരം കണക്ക് സെറ്റിൽ ചെയ്യണം. പ്രേക്ഷകർ കൈവിട്ട സിനിമകൾക്കുപോലും കിടു, സൂപ്പർ, പൊളി എന്നൊക്കെ റിവ്യൂവും റേറ്റിങ്ങും വരുത്തുന്നതിനും വേറെ കാശുകൊടുക്കണം.

ഇങ്ങനെ റിവ്യുവും റേറ്റിങ്ങും എഴുതിച്ച് ആളെ കയറ്റിയിട്ട് നിർമാതാക്കൾക്ക് എന്താണ് ഗുണമെന്ന് തോന്നും. ഒടിടി വിൽപ്പനയാണ് നിർമാതാക്കളുടെ പ്രധാന വരുമാന സ്രോതസ്. തിയേറ്ററുകളിൽ അത്യാവശ്യം ഓടിയ സിനിമകളെ വാങ്ങാൻ ആളുണ്ടാവൂ. സാറ്റലൈറ്റ് വിൽപ്പനയ്ക്കും ഓടിയ സിനിമകൾ വേണം. ‌റിലീസ് ദിവസം തന്നെ കാശുകൊടുത്ത് പോസിറ്റീവ് റിവ്യൂ എഴുതിച്ചാലേ തിയേറ്റർ ആപ്പുകളിലെ കമന്‍റ്സ് നോക്കി ആളുകയറൂ. കാശുകൊടുത്ത് ആളെ കയറ്റുന്നതിലൂടെ കൂടുതൽ ദിവസങ്ങൾ തിയേറ്ററിൽ ഓടിയെന്ന് വരുത്തിത്തീർക്കാം. അതുവഴികൂടുതൽ കച്ചവടം നടക്കും. കളളപ്പണം വെളുപ്പിക്കേണ്ടവർക്ക് അതിനുളള വഴികൂടിയാണിതെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. വ്യാജമാർക്കറ്റിങ് തന്ത്രങ്ങളിലൂടെ സിനിമയെ വിറ്റുകാശാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ചില നിർമാതാക്കൾ തന്നെ സിനിമാ സംഘടനകൾക്ക് പരാാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group