Join News @ Iritty Whats App Group

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളെ ഇ.ഡി. ചോദ്യം ചെയ്യുന്നു ; സൗബീനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി


കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാളെ ഇ.ഡി. ചോദ്യം ചെയ്യുന്നു. നിര്‍മ്മാതാക്കളില്‍ ഒരാളായ സൗബീന്‍ ഷാറിനെ ഇ.ഡി. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിര്‍മ്മാതാക്കള്‍ വാദിക്കുമ്പോള്‍ സിനിമയ്ക്കായി 18.65 കോടി മാത്രമാണ് ചെലവായതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒന്നായ പറവ ഫിലിംസ് കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. പണത്തിന്റെ ഉറവിടം, ലാഭം, പണം ഏതു തരത്തില്‍ ചെലവാക്കി തുടങ്ങിയ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളില്‍ ഒരാളായ ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തിരുന്നു. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയ മറ്റൊരു നിര്‍മ്മാതാവ് സിറാജ് പണം തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. ഏഴ് കോടി രൂപ സിനിമയ്ക്കായി പറവ ഫിലിംസിന് നല്‍കിയന്നാണ് ഇദ്ദേഹത്തിന്റെ വാദം. സിനിമയ്ക്ക് 40 ശതമാനം പറവ ഫിലിംസ് വാഗ്ദാനം ചെയ്‌തെങ്കിലൂം ഒരു രൂപ പോലും തന്നില്ലെന്നാണ് സിറാജിന്റെ പരാതി.

സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ല എന്നും വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പറവ ഫിലിംസ് നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നുമാണ് ഹൈക്കോടതിയില്‍ മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്.

സിറാജിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. 40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍ നിന്ന് വ്യക്തമായി.

Post a Comment

Previous Post Next Post
Join Our Whats App Group