Join News @ Iritty Whats App Group

കേന്ദ്രമന്ത്രിയാകുന്നതിൽ അനിശ്ചിതത്വം; സുരേഷ് ഗോപി ഡൽഹിക്ക് പുറപ്പെട്ടില്ല


തൃശൂർ നിയുക്ത എംപി സുരേഷ് ഗോപി മൂന്നാം മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം. നാലു സിനിമകള്‍ ചെയ്യാനുണ്ട്. കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്ന് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇതുവരെ ഡല്‍ഹിക്ക് പുറപ്പെട്ടിട്ടുമില്ല. 12.30ന് പുറപ്പെട്ടേക്കും. അതിനിടെ മന്ത്രിയാകാന്‍ ബിജെപി നേതൃത്വം സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അം​ഗമെന്ന നിലയിൽ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിർദേശിച്ചത്. രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും, അതിന് കേന്ദ്രമന്ത്രി സ്ഥാനം തടസമാകുമോയെന്ന ആശങ്കയും സുരേഷ് ​ഗോപി നേതൃത്വത്തെ നേരത്തെയും അറിയിച്ചിരുന്നു. എന്നാൽ മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് ദേശീയ നേതൃത്വം നിർദേശിക്കുകയായിരുന്നു. എന്നാൽ ചില ഇളവുകൾ തനിക്ക് അനുവദിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നാണ് വിവരം.

മൂന്നാം മോദി സർക്കാർ വൈകിട്ട് 7.15നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ 7 വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം പേർ പങ്കെടുക്കും. പത്മപുരസ്ക്കാര ജേതാക്കൾ, ശുചീകരണ തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണത്തൊഴിലാളികൾ എന്നിവരും പങ്കെടുക്കും. കേരളത്തിൽ നിന്ന് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും നേതാക്കളും ലോക്സഭാ സ്ഥാനാർഥികളും പങ്കെടുക്കും. വൈകിട്ട് 6.30 മോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിക്കും.

മന്ത്രിസഭാ രൂപീകരണത്തിൽ സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം ചർച്ചകൾ പൂർത്തിയാക്കി. ടിഡിപിക്കും ജെഡിയുവിനും ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനം വീതവും ലഭിച്ചേക്കും. എച്ച് ഡി കുമാരസ്വാമി, ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി, പ്രഫുൽ പട്ടേൽ, ചിരാഗ് പാസ്വാൻ തുടങ്ങി സഖ്യകക്ഷി നേതാക്കൾ മന്ത്രിമാരാകും. സത്യപ്രതിജ്ഞച്ചടങ്ങ് കണക്കിലെടുത്ത് ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group