Join News @ Iritty Whats App Group

ഹൈറിച്ച് തട്ടിപ്പ് കേസ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് ഇഡി മരവിപ്പിച്ചു; വസ്തുക്കൾ കണ്ടുകെട്ടി


ഹൈറിച്ച് തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇഡി. കമ്പനി പ്രമോട്ടേഴ്‌സും നേത്യനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിൻ്റെ മറവിൽ 1157 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

നേരത്തെ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇത് നിലനിർത്തിക്കൊണ്ടാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പ്രമോട്ടേഴ്‌സിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലും ഉണ്ടായിരുന്ന 32 കോടിയും മരവിപ്പിച്ചതിലുൾപ്പെടുന്നു. ഇതിനുപുറമേ 70 ലക്ഷം രൂപയുടെ കറൻസികളും സ്വർണാഭരണങ്ങളും നാല് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രമോട്ടർമാരുടെയും നേതൃനിരയിലുണ്ടായിരുന്നവരുടെയും 15 കോടി രൂപയുടെ സ്ഥാവരവസ്തുക്കളും പിടിച്ചെടുത്തതിലുൾപ്പെടുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ കേരളത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലുമായി 14 സ്ഥലങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു. മൾട്ടിലെവൽ മാർക്കറ്റിങ് അംഗത്വ ഫീസ് ഇനത്തിൽ മാത്രം പ്രതികൾ 1157 കോടി രൂപ തട്ടിയതായാണ് കണ്ടെത്തൽ. ഇതിൽനിന്ന് 250 കോടി പ്രമോട്ടർമാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് തട്ടിയെന്നാണ് ആരോപണം.

Post a Comment

Previous Post Next Post
Join Our Whats App Group