Join News @ Iritty Whats App Group

ഗേറ്റിനുമുന്നില്‍ രൈരു ഡോക്ടറുടെ കുറിപ്പ്: 'ജോലി ചെയ്യാനുള്ള ആരോഗ്യമില്ല, അതുകൊണ്ട് പരിശോധന നിര്‍ത്തുന്നു'




കണ്ണൂർ: ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യനിരക്കില്‍ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടർ രൈരു ഗോപാല്‍ പരിശോധന നിർത്തി.

18 ലക്ഷം രോഗികള്‍ക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടർ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. 'എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണെന്ന ബോർഡ് ഗേറ്റില്‍ തൂക്കിയാണ് അമ്ബത് വർഷത്തിലേറെ രോഗികള്‍ക്കൊപ്പം ജീവിച്ച ഡോക്ടർ ലളിതമായി ജോലിയില്‍നിന്ന് വിരമിച്ചത്. 

ഇങ്ങനെയൊരു ഡോക്ടർ വേറെയുണ്ടാവില്ലെന്നാണ് കണ്ണൂരുകാർ പറയുന്നത്. രണ്ടു രൂപ ഡോക്ടർ എന്ന പേരിലാണ് രൈരു ഗോപാല്‍ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാല്‍പ്പതോ അമ്ബതോ രൂപ മാത്രമാണ് രോഗികളില്‍നിന്നും വാങ്ങുക. 

പരിശോധനക്കായി ഒരുവീട്ടിലെത്തിയപ്പോള്‍ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവർത്തനം. ജോലിക്കു പോകേണ്ട തൊഴിലാളികള്‍ക്കും കൂലിപ്പണിക്കാർക്കും വിദ്യാർഥികള്‍ക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തില്‍ പുലർച്ചയാണ് പരിശോധന. യൗവനകാലത്ത് പുലർച്ച മൂന്ന് മുതല്‍ ഡോക്ടർ പരിശോധന തുടങ്ങിയിരുന്നു. അന്ന് മുന്നൂറിലേറെ രോഗികളുണ്ടാകും.

പുലർച്ചെ 2.15ന് എഴുന്നേല്‍ക്കുന്നതോടെയാണ് ഒരുദിവസം ആരംഭിക്കുന്നത്. നേരെ പശുത്തൊഴുത്തിലേക്ക്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച്‌ പാല്‍ കറന്നെടുക്കും. ശേഷം കുളികഴിഞ്ഞ് പൂജാമുറിയേിലേക്ക്. അഞ്ചര മുതല്‍ പത്രം വായനയും പാല്‍ വിതരണവും. താണ മാണിക്ക കാവിനടുത്തെ വീട്ടില്‍ രാവിലെ ആറര മുതല്‍ രോഗികളെത്തി തുടങ്ങും. എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന നീളും. നേരത്തെ മരുന്ന് എടുത്തുകൊടുക്കാനും ടോക്കൻ വിളിക്കാനുമൊക്കെ സഹായിയുണ്ടായിരുന്നു. ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. ഭാര്യ ഡോ. ശകുന്തളയും പരിശോധനയില്‍ സഹായിക്കാനുണ്ടാകും. മകൻ ഡോ. ബാലഗോപാലും ഈ വഴിയില്‍ തന്നെ. പരിശോധിക്കാൻ വയ്യാതായതോടെയാണ് ഒ.പി നിർത്തുന്നത്. കണ്ണൂക്കര സ്കൂളിന്റെ മുൻ വശമുള്ള വാടക വീട്ടിലും മുമ്ബ് പരിശോധന നടത്തിയിരുന്നു.

പിതാവ് കണ്ണൂരിലെ ഡോ. എ. ഗോപാലൻ നമ്ബ്യാരുടെ വഴിയിലാണ് മക്കളായ നാല് ആണ്‍മക്കളും കടന്നുപോകുന്നത്. ഡോ. രൈരു ഗോപാലനും ഡോ. വേണുഗോപാലും ഡോ. രാജഗോപാലും സന്നദ്ധ സേവനം ജീവിതവ്രതമാക്കി. പണമുണ്ടാക്കാനാണെങ്കില്‍ മറ്റെന്തെങ്കിലും പണിക്ക് പോയാല്‍ മതിയെന്നായിരുന്നു രൈരു ഗോപാലിന് അച്ഛൻ നല്‍കിയ ഉപദേശം. അതുകൊണ്ടുതന്നെ പരിശോധന ഫീസ് തുച്ഛമായ തുകയാക്കി. വിലകുറഞ്ഞ ഗുണമേന്മയുള്ള മരുന്നുകളാണ് ഡോക്ടർ കുറിക്കുക.

മരുന്നുകമ്ബനികളുടെയും കോർപറേറ്റുകളുടെയും മോഹനവാഗ്ദാനങ്ങളിലൊന്നും ഡോക്ടർ വീഴാത്തതിനാല്‍ കമ്ബനി പ്രതിനിധികളൊന്നും ആ പടി കയറാറില്ല. സേവനത്തിലൂടെ ലഭിക്കുന്ന സുഖം അതുവേറെയാണെന്ന് രൈരു ഗോപാലൻ ഡോക്ടർ പറയുമ്ബോള്‍ അതു മനസറിഞ്ഞാണ്. അമ്ബതിലേറെ വർഷം കണ്ണൂരുകാരുടെ ആരോഗ്യം കാത്ത ശേഷമാണ് ജനകീയ ഡോക്ടർ പരിശോധന നിർത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group