Join News @ Iritty Whats App Group

'കൂടുതൽ പേർക്ക് പങ്ക്'; ചെറുമകൻ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസിൽ ആദ്യമായി പ്രതികരിച്ച് ദേവഗൗഡ


ബെം​ഗളൂരു: എൻഡിഎ സ്ഥാനാർഥിയും ചെറുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസിൽ ആദ്യമായി പ്രതികരിച്ച് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും എല്ലാവർക്കുമെതിരെ നടപടിയെടുക്കണമെന്നും ദേവ​ഗൗഡ പറഞ്ഞു. പ്രജ്വലിനെതിരെ ആരോപണമുയർന്ന് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് ദേവ​ഗൗഡ ആദ്യമായി പ്രതികരിക്കുന്നത്. 

ഈ കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നടപടിയെടുക്കേണ്ടതുണ്ട്. ഞാൻ അവരുടെ പേരുകൾ പറയുന്നില്ല- എച്ച് ഡി ദേവ​ഗൗഡ പറഞ്ഞു. 
നിലവിൽ പ്രജ്വൽ ജർമ്മനിയിലുണ്ടെന്നാണ് കരുതുന്നത്. കേസ് വന്നതോടെ പ്രജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രജ്വലിനെതിരായ ആരോപണങ്ങളിൽ നടപടിയുണ്ടാകും. എന്നാൽ രേവണ്ണയുടെ കാര്യത്തിൽ എന്താണ് ചെയ്തതെന്ന് ജനങ്ങൾ കണ്ടതാണ്. അദ്ദേഹത്തിന് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഒരു ഉത്തരവ് കൂടി കാത്തിരിക്കുകയാണെന്നും ദേവഗൗഡ പറഞ്ഞു. 

പ്രജ്വലിൻ്റെ ഇരകളിൽ ഒരാളായ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഈ മാസം ആദ്യം രേവണ്ണയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. അതേസമയം, ഇരകൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്ന് ജെഡി (എസ്) പാർട്ടി ആവശ്യപ്പെട്ടു, എച്ച്‌ഡി കുമാരസ്വാമി ഇതിനകം തന്നെ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കർണാടക പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘമായ എസ്ഐടി ആണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group