പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലപാട് വ്യക്തമാക്കി മാർത്തോമാ സഭ. സിഎഎ, സിദ്ധാര്‍ത്ഥന്റെ മരണം, വന്യജീവി വിഷയം തുടങ്ങി വിവിധ വിഷയങ്ങളിൽ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ച് ഡോ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത രംഗത്ത് വന്നു. മാർത്തോമാ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയിലാണ് മെത്രാപ്പോലീത്ത വിമര്‍ശനം ഉന്നയിച്ചത്.
പൗരത്വ ഭേദഗതി നിയമം തുല്യ അവകാശങ്ങൾ ഉള്ള ഇന്ത്യൻ പൗരന്മാരെ പല തട്ടിലാക്കുന്നുവെന്ന് വിമര്‍ശിച്ച അദ്ദേഹം നിയമത്തെ വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്താനും ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി. പൂക്കോട് സര്‍വകലാശാലയിൽ സിദ്ധാര്‍ത്ഥന്റേത് ക്രൂരമായ കൊലപാതകമാണെന്നും തികച്ചും അപലപനീയമെന്നും വിമര്‍ശിച്ച അദ്ദേഹം കലാലയ അക്രമം കിരാത സംസ്കാരത്തിന്റെ അടയാളമാണെന്നും വിമര്‍ശിച്ചു. വന്യജീവി ആക്രണങ്ങളിൽ നിരപരാധികളുടെ ചോര വീഴുന്നത് അനുദിനം കൂടിവരുന്നുവെന്നും ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിസംഗത ആശങ്കാജനകമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.
Post a Comment