Join News @ Iritty Whats App Group

ബന്ധത്തില്‍നിന്ന്‌ പിന്‍മാറിയില്ല , ഭോപ്പാലില്‍ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയത്‌ കാമുകന്‍


ഭോപ്പാല്‍: മധ്യപ്രദേശില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്നു പോലീസ്‌.
ഭോപ്പാലിലെ ബാഗ്‌ സെവാനിയ മേഖലയില്‍ താമസക്കാരിയായ മലയാളി നഴ്‌സ് ടി.എം. മായ (37) മരിച്ച സംഭവമാണ്‌ കൊലപാതകമാണെന്ന്‌ വ്യക്‌തമായത്‌. ഇതുമായി ബന്ധപ്പെട്ട്‌ മായയുടെ കാമുകനായ യു.പി. സ്വദേശി ദീപക്‌ കത്യാര്‍ (31) അറസ്‌റ്റിലായി. ഇരുവരും തമ്മില്‍ അഞ്ചു വര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി. ബന്ധത്തില്‍നിന്ന്‌ പിന്‍മാറാന്‍ മായ വിസമ്മതിച്ചതാണ്‌ കൊലയ്‌ക്കു കാരണമെന്ന്‌ ദീപക്‌ മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം ദീപക്കിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച പുലര്‍ച്ചെ ദീപക്‌ തന്നെയാണ്‌ മായയെ അബോധാവസ്‌ഥയില്‍ ആശുപത്രിയിലെത്തിച്ചത്‌. യുവതി തലകറങ്ങി വീണതാണെന്നായിരുന്നു ആശുപത്രിയില്‍ പറഞ്ഞത്‌. എന്നാല്‍, മരിച്ച നിലയിലാണ്‌ യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നു ഡോക്‌ടര്‍മാര്‍ സ്‌ഥിരീകരിച്ചു. ഇക്കാര്യം പോലീസില്‍ അറിയിക്കുകയും ചെയ്‌തു. അപ്പോഴേക്കും ആശുപത്രിയില്‍നിന്ന്‌ രക്ഷപ്പെട്ട ദീപക്കിനെ ഹലാല്‍പുര്‍ ബസ്‌ സ്‌റ്റാന്‍ഡില്‍നിന്ന്‌ കസ്‌റ്റഡിയിലെടുത്തു.തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ സംഭവം കൊലപാതകമാണെന്ന്‌ തെളിഞ്ഞത്‌. യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ്‌ പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ചോദ്യംചെയ്യലില്‍ പ്രതിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്‌. മായ മരിച്ച്‌ നാലു മണിക്കൂറിനു ശേഷമാണ്‌ ദീപക്‌ ആശുപത്രിയിലെത്തിച്ചതെന്നും പോലീസ്‌ വെളിപ്പെടുത്തി.
വിവാഹിതയായ മായ, അഞ്ചുവര്‍ഷം മുന്‍പ്‌ ലാല്‍ ഘാട്ടിയിലെ ആശുപത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ്‌ ദീപക്കുമായി പരിചയപ്പെടുന്നത്‌. ഇതേ ആശുപത്രിയിലെ അഡ്‌മിനിസ്‌ട്രേഷന്‍ ഇന്‍-ചാര്‍ജായിരുന്നു ഇയാള്‍. മായ പിന്നീട്‌ ബാവാഡിയ കലാനിലെ ആശുപത്രിയിലേക്കു മാറിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു.
ഭര്‍ത്താവിനും 11 വയസുള്ള മകനും ഒപ്പമായിരുന്നു യുവതിയുടെ താമസം. മൂന്നു മാസം മുന്‍പ്‌ മായയുടെ ഭര്‍ത്താവ്‌ നാട്ടിലേക്കു മടങ്ങിയിരുന്നു. കാന്‍പുര്‍ സ്വദേശിയായ ദീപക്‌ ലാല്‍ഘട്ടിയിലെ ഫ്‌ളാറ്റിലായിരുന്നു താമസം. മായ ഇടയ്‌ക്കിടെ ഇവിടെ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ബുധനാഴ്‌ച വൈകിട്ടും മായ ദീപക്കിനെ കാണാനായി ഇവിടെ എത്തിയിരുന്നു. അന്നു രാത്രി തന്നെ കൊലപാതകം നടന്നതായാണ്‌ നിഗമനം.
കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത പ്രതി, ഇതിന്‌ മുന്നോടിയായി ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഭാര്യയെയും മാതാപിതാക്കളെയും നാട്ടിലേക്ക്‌ പറഞ്ഞയിച്ചിരുന്നു. ബുധനാഴ്‌ച വൈകിട്ടോടെ പ്രതി മായയെ ഫ്‌ളാറ്റിലേക്ക്‌ ക്ഷണിച്ചു. തുടര്‍ന്ന്‌ ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെട്ടു. തന്റെ ജീവിതത്തില്‍നിന്ന്‌ മാറിനില്‍ക്കണമെന്ന്‌ പ്രതി ആവശ്യപ്പെട്ടെങ്കിലും യുവതി ഇതിന്‌ വിസമ്മതിച്ചു. ഇതോടെയാണ്‌ പ്രതി യുവതിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതെന്നും പോലീസ്‌ പറഞ്ഞു.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group