Join News @ Iritty Whats App Group

'ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണം': താമരശ്ശേരി ബിഷപ്പ്

കോഴിക്കോട് : സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി ബിഷിപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെക്കണം. ഉത്തരവാദിത്വം നിറവേറ്റന്‍ കഴിയാത്തവര്‍ സ്ഥാനത്ത് തുടരരുത്. വന്യജീവി ആക്രമണത്തില്‍ ആളുകള്‍ തുടര്‍ച്ചയായി മരണപ്പെടുമ്പോഴും സര്‍ക്കാരിന് ഒരനക്കവുമില്ലെന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

ഈ പ്രതിസന്ധി ഇന്നലെ തുടങ്ങിയതല്ല, വര്‍ഷങ്ങളായുണ്ട്. മലയോര മേഖലയിൽ‌ മുഴുവനായി ഭീകരാന്തരീക്ഷമാണുള്ളത്. മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. എങ്ങനെ ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളില്‍ പറഞ്ഞയക്കും? കൃഷിയിടത്തില്‍ എന്ത് ധൈര്യത്തില്‍ ജോലി ചെയ്യാന്‍ കഴിയുമെന്നും ബിഷപ്പ് പറഞ്ഞു.

കടലാക്രമണം ഉണ്ടായാല്‍ ആ ഭാഗത്ത് കടല്‍ ഭിത്തികെട്ടി സംരക്ഷിക്കും. റോഡ് അപകടമുണ്ടായാല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും. കര്‍ഷകര്‍ ഇത്തരം ബുദ്ധിമുട്ടിലേക്ക് എത്തുമ്പോള്‍ നഗരത്തിലുള്ളവര്‍ക്ക് ആ വിഷമം മനസിലാവില്ല. ഞങ്ങളുടെ ആവശ്യം ഇതാണ്, ഞങ്ങളെ സംരക്ഷിക്കണം. ജീവിക്കാനുള്ള അവകാശമുണ്ട്, അത് ഞങ്ങള്‍ക്ക് നടത്തിത്തരണം’- മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

അതേസമയം, വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം സ്വാഭാവികമാണെന്നും രാഷ്ട്രീയവത്കരിക്കരുതെന്നും എളമരം കരീം പറഞ്ഞു. വയനാട് എംപി കൂടുതൽ ഇടപെടണം. കേന്ദ്ര സര്‍ക്കാരാണ് പരിഹാരം കാണേണ്ടത്. കേന്ദ്ര വന നിയമം തിരുത്താൻ സർക്കാർ തയാറാകുന്നില്ലെന്നും എളമരം കരീം ആരോപിച്ചു. കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ വൈകിയത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി നേതാവ് എംടി രമേശ് പ്രതികരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group